ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ പ്രതികൾക്ക് ജീവപര്യന്തം

Wednesday 03 December 2025 3:18 AM IST

ആലപ്പുഴ: ഓട്ടോ ഡ്രൈവറായ തലവടി ആനപ്രമ്പാൽ വടക്ക് പുത്തൻപറമ്പ് വീട്ടിൽ അനിൽകുമാറിനെ (38) കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. ഒന്നാം പ്രതി ആനപ്രറമ്പാൽ നോർത്ത് കളങ്ങര ഭാഗത്ത് വീട്ടിൽ അമൽ (അപ്പൂസ്-27), രണ്ടാം പ്രതി ആനപ്രമ്പാൽ നോർത്ത് കളങ്ങര ഭാഗത്ത് കൊച്ചുപറമ്പ് വീട്ടിൽ കെവിൻ (25) എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്. ഇരുവരും ഒരുലക്ഷം രൂപ വീതം പിഴയൊടുക്കണം. മൂന്നാംപ്രതി രാഹുലിനെ വെറുതെവിട്ടു.

2019 ജനുവരി 14ന് രാത്രി 12.30നാണ് കേസിനാസ്പദമായ സംഭവം. കെവിന്റെ സഹോദരിയെ എടത്വ പച്ചയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരികെ ഓട്ടോയിൽ വരുമ്പോൾ വഴിയിൽ ഇറക്കിവിട്ടതിന്റെ വിരോധത്തിൽ വീടിന് സമീപമെത്തി അനിൽകുമാറിനെ വിളിച്ചിറക്കി ഭാര്യയുടെ മുന്നിലിട്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. അനിൽ കുമാറിന്റെ ഭാര്യ സന്ധ്യയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു. അമലിന്റെ കൈവശം കരുതിയ മൂർച്ചയേറിയ കത്തികൊണ്ട് അനിൽകുമാറിന്റെ തലയിലും ഇടത് തോളിലും നെഞ്ചിലും ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചു. രണ്ടാം പ്രതിയായ കെവിനാണ് അനിൽകുമാറിനെ പിടിച്ചുനിറുത്തിയത്.

വിധി കേൾക്കാൻ അനിൽകുമാറിന്റെ അമ്മയും ഭാര്യ സന്ധ്യയും മകനും ഉൾപ്പെടെയുള്ള ബന്ധുക്കൾ എത്തിയിരുന്നു. കൊല്ലാൻ ഉപയോഗിച്ച കത്തിയും വസ്ത്രങ്ങളും ഒളിപ്പിക്കാൻ സഹായിച്ചതിനാണ് രാഹുലിനെ മൂന്നാം പ്രതിയാക്കിയത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ ഹാജരായി.