അഫ്‌ഗാനിസ്ഥാനിൽ വധശിക്ഷ കാണാനെത്തിയത് 80,000 പേർ; നടപ്പിലാക്കിയത് 13കാരൻ, പിന്നാലെ വിമർശനം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ തന്റെ കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കുറ്റവാളിയുടെ വധശിക്ഷ പരസ്യമായി നടപ്പിലാക്കി പതിമൂന്നുകാരൻ. ഇന്നലെ ഖോസ്റ്റിലെ ഒരു സ്റ്റേഡിയത്തിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് വധശിക്ഷ നടപ്പിലാക്കുന്നത് കാണാൻ സ്റ്റേഡിയത്തിൽ 80,000ൽ അധികം ആളുകൾ എത്തിയിരുന്നു.
13കാരന്റെ കുടുംബത്തിലെ ഒമ്പത് കുട്ടികളടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. മംഗലെന്ന് പേരുള്ളയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് നേരത്തെ തന്നെ താലിബാൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ഇയാൾ കുറ്റക്കാരനാണെന്ന് അഫ്ഗാനിസ്ഥാൻ സുപ്രീംകോടതി കണ്ടെത്തിയിരുന്നു. താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ വധശിക്ഷ നടപ്പിലാക്കാൻ അംഗീകാരവും നൽകിയിരുന്നു.
എന്നാൽ പരസ്യമായി വധശിക്ഷ നടപ്പാക്കുന്നതിൽ അന്താരാഷ്ട്ര തലത്തിൽ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. അഫ്ഗാനിസ്ഥാന്റെ ഈ നടപടി മനുഷ്യത്വരഹിതവും ക്രൂരവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമാണെന്ന് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി പ്രതികരിച്ചു. 2021നുശേഷം താലിബാൻ നടത്തുന്ന പതിനൊന്നാമത്തെ നിയമപരമായ വധശിക്ഷയാണിതെന്ന് അഫ്ഗാനിസ്ഥാൻ സുപ്രീംകോടതി അറിയിച്ചു.
The Taliban carried out a public execution of a man in a stadium before 80,000 spectators in Khost province! What's even more alarming is that @AmuTelevision reports the executioner was a 13-year-old boy who pulled the trigger !! This should Trigger a warning to the world.… pic.twitter.com/qbRpEPjPpn
— Nilofar Ayoubi 🇦🇫 (@NilofarAyoubi) December 2, 2025
വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് താലിബാൻ ഉദ്യോഗസ്ഥർ കുട്ടിയോട് കുറ്റവാളിക്ക് മാപ്പ് നൽകാൻ തയ്യാറാണോയെന്ന് ചോദിച്ചു. കുട്ടി വിസമ്മതിച്ചതോടെയാണ് വധശിക്ഷ നടപ്പിലാക്കാൻ ആയുധം നൽകിയത്. ഖോസ്റ്റിലെ താലിബാൻ ഗവർണറുടെ വക്താവായ മോസ്‌തഗ്ഫർ ഗുർബാസ് സംഭവവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദീകരിച്ചു. പത്ത് മാസം മുൻപാണ് മംഗൾ, ആൺകുട്ടിയുടെ കുടുംബത്തെ കൊലപ്പെടുത്തിയത്. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി, അപ്പീൽ കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിലെ നടപടിക്രമങ്ങൾക്കു ശേഷമാണ് മംഗൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.