'എം എൽഎ സ്ഥാനം രാജിവെയ്പ്പിക്കാതെ രാഹുലിനെ സഹായിച്ചത് കോൺഗ്രസ്, രാഷ്ട്രീയ ഗുരുക്കൻമാരും സംശയ നിഴലിൽ'

Thursday 04 December 2025 7:32 PM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ ഇത്രയും കാലം നിയമസഭാ സാമാജികനാക്കി വച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കോൺഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. പാർട്ടിക്ക് അകത്തുള്ള സമയത്ത് തന്നെ രാഹുലിനെ രാജിവയ്പ്പിക്കുകയായിരുന്നു കോൺഗ്രസ് ചെയ്യേണ്ടിയിരുന്നത് . ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല, ഞങ്ങൾ കോൺഗ്രസിൽ നിന്ന് പുറത്താക്കിയല്ലോ, വേണമെങ്കിൽ രണ്ടുദിവസം മമ്പേ പുറത്താക്കാം എന്നൊക്കെയുള്ള പരിഹാസ്യമായ നടപടിയാണ് കോൺഗ്രസ് ഇപ്പോൾ എടുത്തിരിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. യഥാർത്ഥത്തിൽ ജനങ്ങളോടും സ്ത്രീ സമൂഹത്തോടും കോൺഗ്രസിന് എന്തെങ്കിലും ഒരു പ്രതിബദ്ധത ഉണ്ടായിരുന്നെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമസഭാ സാമാജികത്വം രാജിവയ്ക്കേണ്ടതായിരുന്നു. അതിന് തയ്യാറാവാതെ ഇപ്പോൾ പുറത്താക്കി എന്ന് പറയുന്നത് ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു തന്ത്രം മാത്രമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഈ കേസിൽ കോൺഗ്രസിലെ പല യുവനേതാക്കളും, പ്രത്യേകിച്ചും രാഹുൽ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഗുരുക്കന്മാരായിട്ടുള്ള പലരും സംശയത്തിന്റെ നിഴലിലാണ്. രാഹുൽ നടത്തിയ പല തെറ്റായ പ്രവണതകളും ഇത്തരം ആളുകളുടെ സഹായത്തോട് കൂടിയാണ് നടന്നിരിക്കുന്നത്. എല്ലാം അറിഞ്ഞുകൊണ്ട് കോൺഗ്രസിലെ പല നേതാക്കളും ഈ തെറ്റുകൾക്ക് കൂട്ടുനിൽക്കുകയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. നിരവധി പരാതികൾ കെപിസിസി പ്രസിഡന്റിനും, പ്രതിപക്ഷ നേതാവിനും, രാഹുൽ മാങ്കൂട്ടത്തിലിന്റെ മെന്റർ ആയിട്ടുള്ള ഷാഫി പറമ്പിലിനും വർഷങ്ങൾക്ക് മുൻപേ കിട്ടിയിട്ടുണ്ട്. ബോധപൂർവ്വം ആ പരാതികളെല്ലാം ഒതുക്കിത്തീർക്കുകയായിരുന്നു അവർ ചെയ്തത്. ഇത്രയും കാലം രാഹുലിനെ സംരക്ഷിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കോൺഗ്രസ് നേതാക്കൾക്ക് കൈ കഴുകി ഓടിപ്പോകാൻ കഴിയില്ല.

പിണറായി സർക്കാരിന് രാഹുലിനെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതുകൊണ്ടല്ല, തദ്ദേശ തെരഞ്ഞെടുപ്പ് കണ്ടുകൊണ്ട് അവരിത് നീട്ടിക്കൊണ്ടപോയതാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിലിന് വിവരങ്ങൾ ചോർത്തി നൽകിയത് പോലും പൊലീസ് തന്നെയാണ് എന്നതാണ് സത്യം. രാഹുൽ എവിടെയൊക്കെ പോയിട്ടുണ്ടോ അവിടെയെല്ലാം പൊലീസിന്റെ നിരീക്ഷണമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വരെ അറസ്റ്റ് വൈകിപ്പിച്ചത് പൊലീസിന്റെയും സർക്കാരിന്റെയും ഗൂഢാലോചനയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.