രോഹിൻഗ്യൻ പരാമർശം : ചീഫ് ജസ്റ്റിസിന് തുറന്ന കത്ത്
ന്യൂഡൽഹി: രോഹിൻഗ്യകളുടെ വിഷയത്തിൽ, അനധികൃത കുടിയേറ്റക്കാരെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കണമോയെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ചോദ്യത്തിനെതിരെ ഒരു വിഭാഗം റിട്ട. ജഡ്‌ജിമാരും ചില അഭിഭാഷകരും ക്യാമ്പയിൻ ഫോർ ജുഡിഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് സംഘടനയും ഉൾപ്പെടെ ചീഫ് ജസ്റ്റിസിന് തുറന്ന കത്തെഴുതി. രോഹിൻഗ്യകൾ നുഴഞ്ഞുകയറ്റക്കാരാണ്, ആനുകൂല്യങ്ങളും സൗകര്യങ്ങളും ആവശ്യപ്പെടുന്നു തുടങ്ങിയ ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ലോകത്തിലെ ഏറ്റവും പീഡിക്കപ്പെടുന്ന ന്യൂനപക്ഷമാണ് രോഹിൻഗ്യകളെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുണ്ട്. പരാമർശങ്ങൾ നടത്തുമ്പോൾ ഭരണഘടനാ ധാർമ്മികതയാണ് ചീഫ് ജസ്റ്റിസ് ഉയർത്തിപിടിക്കേണ്ടതെന്നും റിട്ടയേർഡ് ഹൈക്കോടതി ജഡ്‌ജിമാരായ എ.പി.ഷാ, കെ. ചന്ദ്രു തുടങ്ങിയർ ഒപ്പിട്ട തുറന്ന കത്തിൽ ആവശ്യപ്പെട്ടു.