രണ്ടുവയസുകാരിയെ കാണാതായ സംഭവം കൊലപാതകം, അമ്മയും യുവാവും പിടിയിൽ
പുനലൂർ: കാര്യറ സ്വദേശിയായ രണ്ടുവയസുകാരി അനശ്വരയെ മാതാവിന്റെ സുഹൃത്ത് കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞിനെ കാണാനില്ലെന്നു കഴിഞ്ഞ രണ്ടിന് മുത്തശ്ശി സന്ധ്യ പുനലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അമ്മ കലാസൂര്യയെയും ഒപ്പം താമസിച്ചിരുന്ന കണ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: കലാസൂര്യ ആദ്യം കലയാനാട്ടുള്ള ഒരാളെ വിവാഹം ചെയ്തു. അതിൽ ഒരു ആൺകുട്ടി ജനിച്ചു. തുടർന്ന് അയാളെയും കുഞ്ഞിനേയും ഉപേക്ഷിച്ച് അഞ്ചൽ വടമണുള്ള മറ്റൊരാളുമായി ഇഷ്ടത്തിലായി. ഈ ബന്ധത്തിലെ കുട്ടിയാണ് അനശ്വര. പിന്നീട് തെങ്കാശി ജില്ലയിലെ പുളിയറ ഭാഗവതിപുരം സ്വദേശിയായ 18 വയസുകാരൻ കണ്ണനുമായി ഇഷ്ടത്തിലാവുകയും കുളത്തൂപ്പുഴയിൽ വിവാഹിതരാവുകയും ചെയ്തു. തുടർന്ന് മധുര ചെക്കാനൂരിലുള്ള ചന്ദ്രൻ എന്നയാളുടെ കോഴി ഫാമിൽ ജോലിയിൽ പ്രവേശിച്ചു. കോഴി ഫാമിനടുത്തു തന്നെ കണ്ണന്റെ മാതാവ് രാസാത്തിയും ഉണ്ടായിരുന്നു.
സന്ധ്യയുടെ പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ, കലാസൂര്യ പുനലൂരിലുള്ള അകന്ന ഒരു ബന്ധുവിനോടൊപ്പം താമസിക്കുന്നതായി വിവരം ലഭിച്ചു. കലാസൂര്യയെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ മകൾ കണ്ണനോടൊപ്പം മധുരയിൽ ആണെന്നും തെങ്കാശിയിലെ അനാഥാലയത്തിൽ ആണെന്നും മാറ്റിമാറ്റി പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ ഇങ്ങനൊരു അനാഥാലയം ഇല്ലെന്നു വ്യക്തമായി. ചെക്കാനൂരിലെ കോഴി ഫാം ഉടമ ചന്ദ്രനോട് അന്വേഷിച്ചപ്പോൾ കുട്ടി അവിടെ ഇല്ലെന്നറിഞ്ഞു. കലാസൂര്യയെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഒരു മാസം മുൻപ് രാത്രി കണ്ണൻ ചെക്കാനൂരിലെ കോഴി ഫാമിൽ വച്ച് മദ്യലഹരിയിൽ അനശ്വരയെ കൊലുപ്പെടുത്തിയെന്ന് കലാസൂര്യ പറഞ്ഞു. തുടർന്ന് പുനലൂർ സബ്ബ് ഇൻസ്പെക്ടർ രാജേഷ്, എ.എസ്.ഐ ഷൈലജ, സി.പി.ഒ ജംഷീദ് എന്നിവർ കലാസൂര്യയയുമായി തമിഴ്നാട് മധുര ജില്ലയിലെ ഉസിലാംപട്ടി സബ്ബ് ഡിവിഷനിലുള്ള ചെക്കാനുരണി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം നടത്തിയപ്പോൾ മൊഴി ശരിയാണെന്ന് ബോദ്ധ്യമായി. വിവരം ചെക്കാനുരണി ഇൻസ്പെക്ടറെ അറിയിച്ചു. തമിഴ്നാട് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കൃത്യം കൊലപാതകം തെളിഞ്ഞു. കുട്ടിയുടെ മൃതദേഹം മറവ് ചെച്ചാൻ കലാസൂര്യ സഹായിച്ചതായും വ്യക്തമായി. തുടർന്ന് കണ്ണനേയും കലാസൂര്യയേയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും നിലവിൽ ജയിലിലാണ്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിന്റെ നിർദ്ദേശാനുസരണം പുനലൂർ സബ്ബ് ഡിവിഷൻ എ.എസ്.പി. അപർണയുടെ മേൽ നോട്ടത്തിൽ പുനലൂർ ഇൻസ്പെക്ടർ എസ്.വിജയശങ്കർ, എസ്.ഐമാരായ എം.എസ്.അനീഷ്, എൻ.രാജേഷ്, ശിശിര, എ.എസ്.ഐ ഷൈലജ, എസ്.സി.പി.ഒ പ്രീത പാപ്പച്ചൻ, സി.പി.ഒമാരായ ജംഷീദ്, ശ്രീക്കുട്ടൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.