പണമടങ്ങിയ പഴ്‌സ് മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനികൾ അറസ്റ്റിൽ
കൊടകര: കെ.എസ്.ആർ.ടി.സി ബസിൽ പണമടങ്ങിയ പഴ്‌സ് മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് തമിഴ്‌നാട് സ്വദേശിനികൾ അറസ്റ്റിൽ. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11:15 ഓടെ കുട്ടനെല്ലൂരിൽ നിന്ന് കൊടകരയിലേക്ക് വരികയായിരുന്ന പുത്തൂർ പുത്തൻകാട് സ്വദേശിനിയായ അമ്പത്തെട്ടുകാരിയുടെ 34,000 രൂപ അടങ്ങിയ പേഴ്‌സാണ് ഇവർ മോഷ്ടിച്ചത്. അറസ്റ്റിലായ രാജേശ്വരി കളമശ്ശേരി, അങ്കമാലി, തൃക്കാക്കര, കോതമംഗലം പൊലീസ് സ്‌റ്റേഷൻ പരിധികളിലായി നാല് മോഷണക്കേസിൽ പ്രതിയാണ്. മാരി ആലുവ, എറണാകുളം സെൻട്രൽ, തോപ്പുംപടി, കുറുപ്പുംപടി, എടത്തല പൊലീസ് സ്‌റ്റേഷൻ പരിധികളിലായി അഞ്ച് മോഷണക്കേസിലും പ്രതികളാണ്. കൊടകര പൊലീസ് എസ്.എച്ച്.ഒ, പി.കെ.ദാസ്, ഗ്രേഡ് എസ്.ഐ ബിനോയ് മാത്യു, ഗ്രേഡ് എ.എസ്.ഐ ഷീബ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.