'ഭർത്താവ് രഹസ്യമായി ഇന്ത്യയിൽ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു'; പ്രധാനമന്ത്രിയോട് നീതി തേടി പാക് യുവതി
ന്യൂഡൽഹി: തന്നെ കറാച്ചിയിൽ ഉപേക്ഷിച്ചുപോയ ഭർത്താവ് ഇന്ത്യയിൽ രഹസ്യമായി രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്നാരോപിച്ച് പ്രധാനമന്ത്രിക്ക് പാകിസ്ഥാൻ യുവതിയുടെ വീഡിയോ സന്ദേശം. നികിത നാഗ്ദേവ് എന്ന പാകിസ്ഥാൻ സ്വദേശിയാണ് പ്രധാനമന്ത്രിക്ക് വീഡിയോ സന്ദേശം അയച്ചത്. തനിക്ക് നീതി ലഭിക്കണമെന്നാണ് യുവതിയുടെ ആവശ്യം. സംഭവം ഇരുരാജ്യങ്ങളിലെയും സാമൂഹിക നിയമ സംഘടനകൾക്കിടയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കി.
2020 ജനുവരി 26ന് കറാച്ചിയിൽ പാകിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവിനെ ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്യുകയായിരുന്നെന്ന് യുവതി പറയുന്നു. ഇയാൾ ദീർഘകാല വിസയിൽ ഇൻഡോറിൽ താമസിക്കുകയാണെന്ന് യുവതി പറയുന്നു. വിവാഹത്തിന് ഒരു മാസത്തിന് ശേഷം ഫെബ്രുവരി 26ന് ഭർത്താവ് തന്നെ ഇന്ത്യയിലേക്ക് കൊണ്ടു വന്നതായും പിന്നീട് ജീവിതത്തിൽ പല മോശം കാര്യങ്ങളും സംഭവിച്ചെന്നും യുവതി പറയുന്നു.
2020 ജൂലൈ 9 ന് വിസയിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് അട്ടാരി അതിർത്തിയിൽ ഉപേക്ഷിച്ച ശേഷം നിർബന്ധിച്ച് പാകിസ്ഥാനിലേക്ക് തിരിച്ചയച്ചെന്നും യുവതി ആരോപിക്കുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും ഒപ്പം കൊണ്ടുപോകാൻ ഭർത്താവ് തയ്യാറാകുന്നില്ലെന്നും അവർ പരാതിപ്പെടുന്നു.
നീതി ലഭിച്ചില്ലെങ്കിൽ സ്ത്രീകൾക്ക് നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും മിക്ക സ്‌ത്രീകളും ഭർതൃ വീടുകളിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടുന്നുണ്ടെന്ന് യുവതി ആരോപിക്കുന്നു. എല്ലാവരും തന്നോടൊപ്പം നിൽക്കണമെന്നും നികിത വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു.
വിവാഹം കഴിഞ്ഞശേഷം താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് നികിത വീഡിയോയിൽ തുറന്ന് പറഞ്ഞു. 'ഞാൻ പാകിസ്ഥാനിൽ നിന്ന് ഭർതൃ വീട്ടിലേക്ക് മടങ്ങിയപ്പോൾ, അവരുടെ പെരുമാറ്റം പൂർണ്ണമായും മാറി. ഭർത്താവിന് എന്റെ ബന്ധുക്കളിൽ ഒരാളുമായി അടുപ്പമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ഇതേക്കുറിച്ച് ഞാൻ എന്റെ ഭർതൃ പിതാവിനോട് പറഞ്ഞപ്പോൾ ആൺകുട്ടികൾക്ക് ഒന്നിൽ കൂടുതൽ ബന്ധങ്ങളുണ്ടാകുന്നത് സാധാരണമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി'- നികിത പറഞ്ഞു.
കൊവിഡ്-19 ലോക്ക്ഡൗൺ സമയത്ത് വിക്രം തന്നെ പാകിസ്ഥാനിലേക്ക് മടങ്ങാൻ നിർബന്ധിച്ചെന്നും ഇപ്പോൾ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും യുവതി ആരോപിച്ചു. കറാച്ചിയിൽ തിരിച്ചെത്തിയപ്പോഴാണ് ഭർത്താവ് ഒരു ഡൽഹി സ്ത്രീയുമായി രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന് നികിത കണ്ടെത്തിയത്. ഇതുസംബന്ധിച്ച് 2025 ജനുവരി 27ന് യുവതി രേഖാമൂലമുള്ള പരാതി നൽകിയിരുന്നു.
ഈ കേസ് മദ്ധ്യപ്രദേശ് ഹൈക്കോടതി അധികാരപ്പെടുത്തിയ സിന്ധി പഞ്ച് മീഡിയേഷൻ ആൻഡ് ലീഗൽ കൗൺസൽ സെന്ററിന് മുന്നിൽ എത്തിയിരുന്നു. പങ്കാളികൾ ഇരുവരും ഇന്ത്യൻ പൗരന്മാരല്ലാത്തതിനാൽ വിഷയം പാകിസ്ഥാന്റെ അധികാരപരിധിയിലാണ് വരുന്നതെന്നും വിക്രമിനെ പാകിസ്ഥാനിലേക്ക് നാടുകടത്തണമെന്നും അവർ റിപ്പോർട്ട് നൽകി. ഇൻഡോറിൽ കേസ് ഉയർന്നുവരുന്നതും ഇതാദ്യമല്ല. 2025 മെയ് മാസത്തിലും നികിത ഇൻഡോർ സോഷ്യൽ പഞ്ചായത്തിനെ സമീപിച്ചിരുന്നു. അന്നും വിക്രമിനെ നാടുകടത്താനാണ് ശുപാർശ ചെയ്‌തത്. വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും കളക്ടർ ആശിഷ് സിംഗ് സ്ഥിരീകരിച്ചു.