കലാശക്കൊട്ടിനിടയിൽ തൃക്കരിപ്പൂരിൽ സംഘർഷം
തൃക്കരിപ്പൂർ : തൃക്കരിപ്പൂരിൽ നടന്ന കലാശക്കൊട്ടിൽ എൽ.ഡി.എഫ് യു ഡി. എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുടെ വക്കിലെത്തി. സി.പി.എം ഓഫീസ് പരിസരത്തു നിന്ന് പ്രവർത്തകർ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഗെയ്റ്റിന് മുൻവശത്തേക്ക് നീങ്ങുന്നതിനിടയിലാണ് സംഘർഷം ഉടലെടുത്തത്.എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഉന്തുംതള്ളും കയ്യാങ്കളിയിലുമെത്തിയതോടെ പൊലീസും നേതാക്കന്മാരും ഇടപെട്ട് സംഘർഷം ഒഴിവാക്കുകയായിരുന്നു. ഇവിടെ പൊലീസുകാർ കുറവായതിനാൽ സംഘർഷം ഒഴിവാക്കാൻ ഏറെ പാടുപെടേണ്ടിവന്നു.
വൈകീട്ട് അഞ്ചു മണിയോടെ നരേന്ദ്ര മോദിയുടെ ഛായാചിത്രവുമായി ബി.ജെ.പിയുടെ പ്രകടനം വെള്ളാപ്പ് ജംഗ്ഷനിൽ നിന്നും ബസ് സ്റ്റാൻഡ് പരിസരത്തെത്തിയപ്പോഴേക്കും യു.ഡി.എഫ് പ്രവർത്തകർ റോഡിൽ നിറഞ്ഞിരുന്നു. വാക്കേറ്റത്തിനൊടുവിൽ പൊലീസ് ഇടപെട്ടാണ് ബി.ജെ.പി ജാഥയെ കടത്തിവിട്ടത്.
യു.ഡി.എഫിന് ബസ് സ്റ്റാൻഡ് പരിസരത്തും എൽ.ഡി.എഫിന് സ്കൂൾ ഗെയ്റ്റിന് മുന്നിലും ബി.ജെ.പിക്ക് വെള്ളാപ്പ് ജംഗ്ഷനിലുമാണ് കലാശകൊട്ടിന് സ്ഥലം അനുവദിച്ചിരുന്നത്. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് പിന്നാലെ ദ്രുതകർമ്മസേന ടൗണിൽ റൂട്ട് മാർച്ച് നടത്തി