കുറിച്ചിയിൽ സി.പി.എം - ബി.ജെ.പി സംഘർഷം...... വീടുകയറി ആക്രമണം, ബി.ജെ.പി  സ്ഥാനാർത്ഥിയ്ക്ക് ഉൾപ്പെടെ  പരിക്ക്

Thursday 11 December 2025 12:04 AM IST

കുറിച്ചി : തദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കുറിച്ചിയിൽ സി.പി.എം ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം വീടുകയറി ആക്രമണത്തിൽ കലാശിച്ചു. 3 ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു. കുറിച്ചി പഞ്ചായത്ത് സംയോജക് ജി.ശ്രീകുമാർ, ആർ.എസ്.എസ് ജില്ലാകാര്യകർത്താവ് വി.മനോജ്, കുറിച്ചി പഞ്ചായത്ത് അംഗവും എട്ടാം വാർഡ് സ്ഥാനാർത്ഥിയുമായ ബി.ആർ മഞ്ജീഷ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ഒന്നോടെ പൊൻപുഴപൊക്കം ഭാഗത്ത് മഞ്ജീഷിന്റെ വീട്ടിലായിരുന്നു സംഭവം. സി.പി.എം നേതാവായ ഡോ.പത്മകുമാറിന്റെയും, ഇത്തിത്താനം ജനത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽകുമാറിന്റെയും നേതൃത്വത്തിലായിരുന്നു ആക്രമണം. ശ്രീകുമാറിന്റെ തലയ്ക്ക് പരിക്കേറ്റു. മഞ്ജീഷിന്റെ കൈ ഒടിഞ്ഞു. തിരഞ്ഞെടുപ്പിൽ തങ്ങളുടെ നേതാവിന് എതിരെ മത്സരിക്കുമോ എന്ന് ചോദിച്ചായിരുന്നു അക്രമം നടത്തിയതെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള സി.പി.എം നേതാവ് നിഖിൽ ഉൾപ്പെടെ അക്രമിസംഘത്തിലുണ്ടായിരുന്നു.