നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ പച്ചക്കൊടി കാണാതെ വികസനം

Thursday 11 December 2025 3:24 AM IST

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ വികസനം ഇനിയും അകലെ. 2023ൽ കേന്ദ്ര സ‌ർക്കാർ പദ്ധതിയായ ‘അമൃത് ഭാരത് സ്റ്റേഷൻ’ പട്ടികയിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന നിർമ്മാണം ഇനിയും എങ്ങുമെത്തിയിട്ടില്ല. രണ്ട് വർഷം മുൻപ് സ്റ്റേഷൻ വികസനത്തിനായി ഇപ്പോഴുള്ള കെട്ടിടത്തിന് സമീപത്തായി ബഹുനില മന്ദിരം പണി തുടങ്ങിയെങ്കിലും പൂ‌ർത്തിയായിട്ടില്ല.

പണി തീരാത്ത റെയിൽവേ സ്റ്റേഷനായതിനാൽ ട്രെയിൻ കയറാൻ ഇരുചക്ര വാഹനങ്ങളിലെത്തുന്നവരാണ് കുഴയുന്നത്.വാഹനങ്ങൾ പാർക്ക് ചെയ്യാനും കഴിയാത്ത സ്ഥിതിയാണ്.

‘അമൃത് ഭാരത് സ്റ്റേഷൻ’ പട്ടികയിലേക്ക് തിരുവനന്തപുരം ഡിവിഷനിൽ ചിറയിൻകീഴിനെയും നെയ്യാറ്റിൻകരയെയുമാണ് തിരഞ്ഞെടുത്തത്.സ്റ്റേഷനിലേയ്ക്ക് 2 കവാടങ്ങളും 4 പ്ലാറ്റ്‌ഫോമുകളും അവയെ ബന്ധിപ്പിക്കുന്ന ഫുട് ഓവർ ബ്രിഡ്ജും കാർ, ഇരുചക്ര വാഹന പാർക്കിംഗും ഉൾപ്പെടെ സമഗ്രവികസനം ലക്ഷ്യമിട്ടതായിരുന്നു അമൃത് ഭാരത് പദ്ധതി.എന്നാൽ ചിറയിൻകീഴിൽ പണി പൂർത്തിയായെങ്കിലും, നെയ്യാറ്റിൻകരയിൽ അനക്കമൊന്നുമില്ല.

ഒച്ചിഴയും വേഗത്തിൽ

ആശുപത്രി ജംഗ്ഷനിൽ നിന്ന് ഇരുമ്പിൽ റോഡിന് എതിർവശത്തായി രണ്ട് വഴികളും കവാടങ്ങളും നിർമ്മിക്കണം.രണ്ടിടത്തായി കാർ പാർക്കിംഗും ഒരിടത്ത് ഇരുചക്ര വാഹന പാർക്കിംഗ് യാർഡുമാണ് നിർമ്മിക്കേണ്ടത്.പ്ലാറ്റ്‌ഫോമുകളുടെ നിർമ്മാണവും ഫുട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണവും ഇഴഞ്ഞുനീങ്ങുകയാണ്.