3.15 ലക്ഷം കോടിയുമായി ആമസോണും, ലോകത്തിന്റെ ടെക് ഹബ്ബാകാൻ ഇന്ത്യ
ന്യൂഡൽഹി: ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി അമേരിക്കൻ ഇ കൊമേഴ്‌സ് ഭീമൻ ആമസോൺ. ഇന്ത്യയിലെ നിർമ്മിത ബുദ്ധി, ലോജിസ്‌റ്റിക്സ് മേഖലകളിലായി അഞ്ച് വർഷത്തിനുള്ളിൽ 3,500 കോടി ഡോളർ (3.15 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് ഇന്നലെ ആമസോൺ വ്യക്തമാക്കി.
ഡൽഹിയിൽ വികസിത ഇന്ത്യയ്‌ക്കുള്ള നിക്ഷേപം എന്ന പേരിൽ സംഘടിപ്പിച്ച 'ആമസോൺ സംഭവ് 2025' പരിപാടിയിൽ സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാളാണ് നിക്ഷേപം പ്രഖ്യാപിച്ചത്. ഇതുവരെ ആമസോൺ നടത്തിയ 4,000 കോടി ഡോളർ നിക്ഷേപത്തിന് പുറമേയാണിത്.
ഇതോടെ ലോകത്തിന്റെ ടെക്ക് ഹബായി ഇന്ത്യ ഉയരാൻ സാദ്ധ്യതയേറി. മൈക്രോസോഫ്‌റ്റ് കഴിഞ്ഞ ദിവസം എ.ഐ അനുബന്ധ മേഖലകളിൽ 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിശാഖപട്ടണത്ത് എ.ഐ ഹബ് ആരംഭിക്കാൻ ഗൂഗിൾ 1.35 ലക്ഷം കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു.
10 ലക്ഷം തൊഴിലവസരം
സ്കൂളുകളിൽ പരിശീലനം
പത്ത് ലക്ഷം അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ഇ-കൊമേഴ്സ് കയറ്റുമതി 8000 കോടി ഡോളറായി ഉയരും
റീട്ടെയിൽ വിപണിയിൽ എഐ ഉപയോഗപ്പെടുത്തും
സർക്കാർ സ്കൂളുകളിൽ വൈദഗ്ദ്ധ്യ പരിശീലനം
എ.ഐ അധിഷ്ഠിത ഡിജിറ്റൈസേഷൻ, കയറ്റുമതി വളർച്ച, തൊഴിൽ സൃഷ്‌ടിക്കൽ എന്നിവയിൽ ഇന്ത്യയ്ക്ക് പിന്തുണ നൽകുകയാണ്
അമിത് അഗർവാൾ,
സീനിയർ വൈസ് പ്രസിഡന്റ്,
ആമസോൺ