സ്ത്രീധനത്തിന്റെ പേരിൽ മർദ്ദനം, പ്രതി പിടിയിൽ
കരുനാഗപ്പള്ളി: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മർദ്ദിക്കുകയും അവരുടെ സ്കൂട്ടർ കത്തിക്കുകയും ചെയ്ത കേസിൽ പ്രതി കോഴിക്കോട് എസ്.വി മാർക്കറ്റിൽ സനു ഭവനത്തിൽ സനു (31) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. ഭാര്യവീട്ടുകാർ നൽകിയ സ്വർണാഭരണങ്ങളും സ്ത്രീധനവും കുറഞ്ഞുപോയെന്നും കൂടുതൽ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സനു ഭാര്യയായ ശ്രീക്കുട്ടിയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മാസം 15ന് ഭാര്യ ശ്രീക്കുട്ടിയും മകനും ഒരു ടെസ്റ്റിന് പോകാൻ തയ്യാറെടുക്കുന്നതിനിടെ സനു അസഭ്യം വിളിച്ചുകൊണ്ട് അതിക്രൂരമായി മർദ്ദിച്ചു. ഇത് കണ്ട് തടയാൻ ശ്രമിച്ച ശ്രീക്കുട്ടിയുടെ അമ്മയെ ഇയാൾ കടന്നുപിടിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തു. അതിനുശേഷം പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള യമഹ ഫാസിനോ സ്കൂട്ടർ പ്രതി പെട്രോൾ ഒഴിച്ച് കത്തിച്ചു. ശ്രീക്കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാത്രിയോടെ പിടികൂടുകയുമായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ. അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ഷമീർ, ആഷിഖ്, എ.എസ്.ഐ. സനീഷ കുമാരി, എസ്.സി.പി.ഒ. ഹാഷിം, ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.