"അതിജീവിതയുടെ വിവാഹമോതിരം തിരികെ നൽകണം, ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് സ്വകാര്യമായി സൂക്ഷിക്കണം"
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷ പ്രഖ്യാപിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് തയ്യാറാക്കിയത്. 1700 പേജുകളടങ്ങിയ വിധി ന്യായം. എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവാണ് വിധിച്ചിരിക്കുന്നത്. 50000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാംപ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്, സലീം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ട ബലാത്സംഗ കേസിൽ 20 വർഷം കഠിനതടവ് വിധിച്ചത്. പ്രതികളുടെ പൂർവകാല ചരിത്രമടക്കം പരിശോധിച്ച ശേഷമാണ് ഏറ്റവും കുറഞ്ഞ ശിക്ഷയിലേക്ക് കോടതി പോയത്.
പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം കഠിനതടവ് നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ കോടതി ഇതംഗീകരിച്ചില്ല. നിലവിൽ പൾസർ സുനി ഏഴു വർഷത്തിലേറെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ കാലയളവ് കുറച്ചുള്ള ശിക്ഷ പൾസർ സുനിക്ക് അനുഭവിച്ചാൽ മതിയാകും. അതിജീവിതയ്ക്ക് അഞ്ച് ലക്ഷം രൂപ പിഴത്തുകയിൽ നിന്ന് നൽകാനും വിധിയിൽ പറയുന്നു. അതിജീവിതയുടെ വിവാഹ നിശ്ചയ മോതിരം തിരികെ നൽകണമെന്നും കോടതി വിധിച്ചു. തൊണ്ടി മുതലിന്റെ ഭാഗമായുള്ള മോതിരമാണ് അതിജീവിതയ്ക്ക് തിരികെ നൽകേണ്ടത്. മോതിരം കാണത്തക്ക വിധത്തിലാണ് പ്രതികൾ കൂട്ടബലാത്സംഗം നടന്ന ദിവസം അതിജീവിതയുടെ വീഡിയോ ചിത്രീകരിച്ചത്. അപ്പീൽ നടപടികൾ കഴിയുന്നത് വരെ ഇരയുടെ പെൻഡ്രൈവ് ദൃശ്യങ്ങൾ സ്വകാര്യമായ സൂക്ഷിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയിട്ടുണ്ട്.
നീണ്ട കാത്തിരിപ്പിനും വാദപ്രതിവാദങ്ങൾക്കും ശേഷമാണ് പ്രതികൾക്കുള്ള ശിക്ഷ കോടതി വിധിച്ചത്. 3.30ന് വിധി പ്രസ്താവിക്കുമെന്നാണ് കോടതിയെ അറിയിച്ചിരുന്നതെങ്കിലും വിധി പകർപ്പ് പ്രിന്റ് ചെയ്യുന്നതിലെ സാങ്കേതിക കാലതാമസം കാരണം 4.45ഓടെയാണ് വിധി പ്രസ്താവിച്ചത്.