പാലാ നഗരഭണ ചക്രം തിരിക്കാൻ ദിയയോ മായയോ ?
പാലാ : നഗരഭണ ചക്രം തിരിക്കാനുള്ള വളയിട്ട് കൈകൾ ആരുടേതാകാം; ദിയ ബിനുവോ അതോ മായാ രാഹുലോ. രണ്ടായാലും പാലാ തെക്കേക്കരക്കാർക്ക് അഭിമാനിക്കാം. തെക്കേക്കരയിൽ നിന്നുള്ള ആദ്യ ചെയർപേഴ്‌സൺ സ്ഥാനം അലങ്കരിക്കാനുള്ള ഭാഗ്യം ഇവരിലാർക്കെങ്കിലുമാവുമെന്ന് ഉറപ്പ്. ആദ്യ ടേമിൽ ദിയ ബിനു വരാനാണ് സാദ്ധ്യതയേറെ.
മുൻകൗൺസിലംഗമായ മായാ രാഹുൽ എം.എസ്.സി ഇൻഫർമേഷൻസിലും മാനേജ്‌മെന്റിലും ബിരുദാനന്തര ബിരുദധാരിയാണ്. ഭർത്താവ് രാഹുലിന് ബിസിനസാണ്. ബി.ബി.എ വിദ്യാർഥി നകുൽ, പന്ത്രണ്ടാം ക്‌ളാസ് വിദ്യാർഥി നരേൻ, അഞ്ചാം ക്ലാസ് വിദ്യാർത്ഥി നമൻ എന്നിവരാണ് മക്കൾ. ദിയ ബിനു മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബി.എ ഇക്കണോമിക്‌സിന് ശേഷം എം.ബി.എ യ്ക്ക് ഒരുങ്ങുമ്പോഴാണ് കന്നി മത്സരത്തിനിറങ്ങിയത്. പുളിക്കക്കണ്ടത്തിൽ കുടുംബത്തിൽ നിന്ന് മൂന്നാം മുറക്കാരിയായുളള പൊതുപ്രവർത്തനം. 40 വർഷത്തോളം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പുളിക്കകണ്ടത്തിൽ പി.വി സുകുമാരൻനായരുടെ കൊച്ചുമകളാണ് ദിയ ബിനു. അച്ഛൻ അഡ്വ. ബിനു പുളിക്കകണ്ടം കഴിഞ്ഞ 20 വർഷമായി പാലാ നഗരസഭാ കൗൺസിലറാണ്.
ഒറിജിനലിനെ മലർത്തിയടിച്ച് റിബൽ
പാലാ: ഒറിജിനലിനെ മലർത്തിയടിച്ച് റിബൽ. നഗരസഭാ 19ാം വാർഡിൽ പ്രൊഫ. സതീഷ് ചൊള്ളാനിയായിരുന്നു യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. മുൻ കൗൺസിലർ മായാ രാഹുൽ ഇവിടെ സ്വതന്ത്രയായി റിബലായി മത്സരിച്ചു. 23 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം മായയെ തുണച്ചു.