ത്രിതലത്തിൽ എൽ.ഡി.എഫ്, കോർപറേഷനിൽ യു.ഡി.എഫ് തുടർഭരണം

Saturday 13 December 2025 11:14 PM IST

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ കോർപ്പറേഷൻ ഭരണം വ്യക്തമായ ഭൂരിപക്ഷത്തിൽ യു.ഡി.എഫ്. നിലനിർത്തിയപ്പോൾ ത്രില പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. മേധാവിത്വം നിലനിർത്തി. ഗ്രാമപഞ്ചായത്തുകളിൽ മുൻതിരഞ്ഞെടുപ്പിൽ നിന്ന് യു.ഡി.എഫ് ഏറെ മുന്നോട്ടുപോയി. നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളിൽ എൽ.ഡി.എഫ് ആധിപത്യം നിലനിർത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നാട് എന്ന നിലയിൽ ത്രിതലപഞ്ചായത്ത് തലത്തിലും നഗരസഭയിലും എൽ.ഡി.എഫിന്റെ കോട്ടയായി കണ്ണൂർ തുടരുന്നതാണ് പ്രധാന സവിശേഷത.

56 ഡിവിഷനുകളുള്ള കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് 36 സീറ്റുകൾ നേടി കേവലഭൂരിപക്ഷത്തോടെ തുടർഭരണം ഉറപ്പിച്ചു. കഴിഞ്ഞ തവണയെ അപേക്ഷിച്ച് രണ്ട് സീറ്റ് വർധിപ്പിച്ചത് യു.ഡി.എഫിന് വലിയ ആത്മവിശ്വാസം പകരുന്നതായി. എൽ.ഡി.എഫ് 15 സീറ്റിലൊതുങ്ങി (കഴിഞ്ഞ തവണ 19).എൻഡിഎ ഒരു സീറ്റിൽ നിന്ന് നാല് സീറ്റുകളിലേക്ക് ഉയർന്നു. അറക്കൽ ഡിവിഷനിലൂടെ എസ്.ഡി.പി.ഐ അക്കൗണ്ട് തുറന്നു.ശ്രദ്ധേയമായി. മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ.രാഗേഷ്, ഒ.കെ.വിനീഷ് തുടങ്ങിയ പ്രമുഖർ പരാജയപ്പെട്ടു.

ജില്ലാപഞ്ചായത്തിൽ എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ജില്ലാപഞ്ചായത്തിലെ 25 ഡിവിഷനുകളിൽ 18 എണ്ണം സ്വന്തമാക്കി എൽ.ഡി.എഫ് അധികാരത്തിലെത്തി. യു.ഡി.എഫിന് ഏഴ് ഡിവിഷനുകൾ മാത്രമാണ് ലഭിച്ചത്.

11 ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടിടത്ത് എൽഡിഎഫ് വിജയം നേടി. രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ യു.ഡി.എഫ് സ്വന്തമാക്കിയപ്പോൾ എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ 77 എന്ന നിലയിൽ സമനിലയാണ്. കഴിഞ്ഞ തവണ യു.ഡി.എഫിന് ഒരൊറ്റ ബ്ലോക്ക് പഞ്ചായത്ത് മാത്രമേ ഉണ്ടായിരുന്നുള്ളു.

48 ഗ്രാമപഞ്ചായത്തുകൾ എൽ.ഡി.എഫ്

ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിൽ 48 എണ്ണം എൽ.ഡി.എഫിനും 21 എണ്ണം യുഡിഎഫിനും ലഭിച്ചു. മുണ്ടേരിയും കടമ്പൂരും സമനിലയിൽ അവസാനിച്ചു. കഴിഞ്ഞ തവണ 56 പഞ്ചായത്തുകൾ കൈവശമുണ്ടായിരുന്ന എൽ.ഡി.എഫ് ഇത്തവണ എണ്ണം നാൽപത്തിയെട്ടിലേക്ക് കുറഞ്ഞു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം 21ലേക്ക് ഉയർ‌ന്നു.

എട്ടിടത്ത് എതിരില്ല എട്ട് പഞ്ചായത്തുകളിലും ആന്തൂർ നഗരസഭയിലും പാനൂർ ബ്ലോക്കിലും എൽഡിഎഫിന് എതിരാളികളില്ലാതെ ഭരണം ഉറപ്പിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 11 പഞ്ചായത്തുകളിലായിരുന്നു എതിരില്ലാത്ത സാഹചര്യം.

നഗരസഭകൾ: എൽ.ഡി.എഫ് നിലനിർത്തി

അഞ്ച് നഗരസഭകൾ നിലനിർത്തി എൽ.ഡി.എഫ് എട്ട് നഗരസഭകളിൽ അഞ്ചിടത്ത് എൽ.ഡി.എഫ് ഭരണം നിലനിർത്തി. മൂന്ന് നഗരസഭകൾ യു.ഡി.എഫിന് ലഭിച്ചു. നഗരസഭകളിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തിയെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. പയ്യന്നൂർ നഗരസഭയിലെ കാര വാർഡിൽ സിപിഎം വിമതനായ മുൻ ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ് 419 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ ഇടതുമുന്നണി സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ശ്രദ്ധേയമായി.