ലിജുവിന്റെ വിജയത്തിന് ഇരട്ടി മധുരം
തിരുവനന്തപുരം: വാശിയേറിയ ചതുഷ്‌കോണമത്സരം നടന്ന ഉള്ളൂർ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിജു .എസിന്റെ വിജയത്തിന് ഇരട്ടി മധുരമുണ്ട്. മുൻ കൗൺസിലർമാരായിരുന്ന രണ്ടുപേരെയും പാർട്ടി വിമതനെയുമാണ് ലിജു തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്.
കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ജോൺസൺ ജോസഫ്,ബി.ജെ.പി സ്ഥാനാർത്ഥി എസ്.അനിൽകുമാർ എന്നിവർ മുൻ കൗൺസിലർമാരായിരുന്നു. എൽ.ഡി.എഫിന്റെ തന്നെ വിമത സ്ഥാനാർത്ഥിയായ കെ.ശ്രീകണ്ഠനെയും ലിജു പരാജയപ്പെടുത്തി. 1,198 വോട്ട് നേടിയാണ് ലിജു വിജയം ഉറപ്പിച്ചത്.
അഭിമാനപ്പോരാട്ടം
വിമത സ്ഥാനാർത്ഥിയായി കെ.ശ്രീകണ്ഠനും സി.പി.എം വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ എസ്.അനിൽകുമാർ എൻ.ഡി.എ സ്ഥാനാർത്ഥിയായും മാറ്റുരച്ചപ്പോൾ പാർട്ടിക്ക് ഉള്ളൂരിൽ അഭിമാനപ്പോരാട്ടമായിരുന്നു. അടിത്തട്ടിലുള്ള പ്രവർത്തനങ്ങളാണ് ലിജുവിന്റെ വിജയത്തിന് മുതൽക്കൂട്ടായത്. ഉള്ളൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി കൂടുതൽ വോട്ടോടെ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ലിജു. തദ്ദേശ തിരഞ്ഞെടുപ്പിൽ കന്നിയങ്കമാണെങ്കിലും സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ മുൻ ഏരിയാ കമ്മിറ്റി അംഗവുമാണ് അദ്ദേഹം. ജനങ്ങളുടെ ക്ഷേമത്തിന് ഊന്നൽ നൽകിയാകും പ്രവർത്തനങ്ങളെന്ന് ലിജു എസ്. 'കേരളകൗമുദി'യോട് പറഞ്ഞു.