തിരുപ്പുറം കുൺട്രം: ദീപം തെളിക്കാനായി ഉപവാസം,​ സർവേ നടത്തി പുരാവസ്തു വകുപ്പ്

Sunday 14 December 2025 1:53 AM IST

മധുര: തിരുപ്പുറംകുൺട്രം കുന്നിലെ ദീപത്തൂണിൽ കാർത്തിക ദീപം കൊളുത്തുന്നതുമായി ബന്ധപ്പെട്ട അപ്പീലുകളും കോടതിയലക്ഷ്യ നടപടികളും മദ്രാസ് ഹൈക്കോടതിയിൽ നിലനിൽക്കെ, സന്നതി സ്ട്രീറ്റിലെ മയിൽ മണ്ഡപത്തിന് സമീപം ഒരു വിഭാഗം 'സമാധാനപരമായ ഉപവാസം" ആരംഭിച്ചു.

ദീപം തെളിയിക്കണമെന്ന് ആവശ്യപ്പെടുന്ന ഹൈന്ദവ സംഘടനയാണ് ഉപവാസം നടത്തുന്നത്.

കർശന നിയന്ത്രണങ്ങളോടോ നിരാഹാര സമരം നടത്താൻ മധുര ബെഞ്ചിലെ ജസ്റ്റിസ് എസ് ശ്രീമതി വ്യാഴാഴ്ച അനുമതി നൽകിയിരുന്നു. അതേസമയം തമിഴ്നാട് പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥർ തർക്കമുള്ള ശിലാസ്തംഭം ഉൾപ്പെടുന്ന പ്രദേശം സർവേ നടത്തി കോടതി പരിഗണനയിലുള്ള ഒരു വിഷയത്തിൽ സംസ്ഥാനം പുതിയ തെളിവുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഹർജിക്കാർ ആരോപിച്ചു.

കഴിഞ്ഞ പത്ത് ദിവസമായി നിരവധി വിവാദപരമായ ഉത്തരവുകളുടെയും അപ്പീലുകളുടെയും കോടതിയലക്ഷ്യ നടപടികളുടെയും കേന്ദ്രമായ കുന്നിലെ ഒരു ദർഗയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ദീപത്തൂണിൽ ദീപം കൊളുത്താൻ സമ്മർദ്ദം ചെലുത്തുക എന്നതാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം.

ഉപവാസത്തിൽ 50 ൽ കൂടുതൽ പേർക്ക് പങ്കെടുക്കാൻ പാടില്ല, രാവിലെ 9 നും വൈകിട്ട് 5 നും ഇടയിൽ മാത്രമേ ഉപവാസം അനുവദിക്കൂ, ഒരു തരത്തിലുള്ള മുദ്രാവാക്യങ്ങളും പാടില്ല, മന്ത്രങ്ങളും മാത്രമേ പാടുള്ളൂ. മുഴുവൻ പരിപാടിയും വീഡിയോയിൽ പകർത്തണം, ഒരു മൈക്രോഫോൺ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ, ഹർജിക്കാരനോ അധികാരികളോ പ്രതിഷേധത്തിന് ഒരു രാഷ്ട്രീയ നിറം നൽകരുത് തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ് അനുവദിച്ചത്.

സംസ്ഥാനം ഈ ഹർജിയെ ശക്തമായി എതിർത്തിരുന്നു. അപ്പീൽ കോടതികളുടെ പരിഗണനയിലാണെന്ന് വാദിച്ചപ്പോൾ, നിരാഹര സമരം പൂർണ്ണമായും നിഷേധിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ശ്രീമതി അഭിപ്രായപ്പെട്ടു.

10ന് ഡെപ്യൂട്ടി ഡയറക്ടർ യതീഷ് കുമാറിന്റെയും അസിസ്റ്റന്റ് ഡയറക്ടർ ലോഗനാഥന്റെയും നേതൃത്വത്തിൽ തമിഴ്നാട് പുരാവസ്തു വകുപ്പിൽ നിന്നുള്ള ഏഴംഗ സംഘം കുന്നിൻ മുകളിലുള്ള ദീപത്തൂണിലും പരിസര പ്രദേശങ്ങളിലും ഒരു സർവേ നടത്തി. വിശദമായ സാങ്കേതിക വിശകലനത്തിലൂടെ ഒരു വിഭാഗം ഒരു സർവേ കല്ല് എന്ന് അവകാശപ്പെടുന്ന സ്തംഭത്തിന്റെ ഭൗതിക സവിശേഷതകൾ പഠിക്കുക എന്നതാണ് പരിശോധനയുടെ ഉദ്ദേശ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.