'മലയാള സിനിമയിൽ പുരുഷാധിപത്യം വളർത്തിയത് മാദ്ധ്യമങ്ങൾ, അതിജീവിതയ്ക്ക് വേണ്ടി ആരും കൂടെ നിന്നില്ല'
തിരുവനന്തപുരം: മലയാള സിനിമയിലെ പുരുഷാധിപത്യത്തെ വിമർശിച്ചും സിനിമാ താരങ്ങളെ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയത് മാദ്ധ്യമങ്ങളാണെന്നും തുറന്നടിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു പെൺകുട്ടി ഇത്രയും വലിയ പോരാട്ടം നടത്തിയിട്ടും കേസിൽ പ്രതിയായ വ്യക്തി ട്രയൽ കൂട്ടിൽ നിന്ന് രക്ഷപ്പെട്ടെന്നും നാളെ അയാൾ വീണ്ടും ജനപ്രിയ നായകൻ എന്ന നിലയിൽ ആഘോഷിക്കപ്പെടുമെന്നും അവർ ചൂണ്ടിക്കാട്ടി.
ഇത് ഒരാളുടെ മാത്രം കുറ്റമല്ലെന്നും സിസ്റ്റത്തിന്റെ പ്രശ്നമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. 'സ്ത്രീപുരുഷ ഭേദമില്ലാതെ ഇതാണ് സിനിമാ മേഖലയിലെ അവസ്ഥ. ഇത് മാറണമെങ്കിൽ പൊതുജനവും മാദ്ധ്യമങ്ങളും വിചാരിക്കണം,' തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ഓപ്പൺ ഫോറം വേദിയിൽ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. ആദ്യകാലങ്ങളിൽ മലയാള സിനിമയിൽ പുരുഷാധിപത്യം ഉണ്ടായിരുന്നില്ലെന്നും അത് വളർത്തിയെടുക്കുന്നതിൽ മാദ്ധ്യമങ്ങൾക്കും വലിയ പങ്കുണ്ടായിരുന്നതായി ഭാഗ്യലക്ഷ്മി ആരോപിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവം സൂചിപ്പിച്ചുകൊണ്ട് അതിജീവിത ഇത് അനുഭവിക്കുമ്പോൾ ഒരു സംഘടനകളും അവളെ ആശ്വസിപ്പിച്ചില്ല. ചേർത്തുപിടിച്ചില്ല. ഒന്ന് വിളിക്കുക പോലും ചെയ്തില്ല. 'അവളോടൊപ്പം' എന്ന് പറയുക മാത്രമാണ് ചെയ്തത്. എന്താണ് അവളോടൊപ്പം? അവളുടെ കൈപിടിച്ച് ആരും ഞങ്ങൾ കൂടെയുണ്ടെന്നും പറഞ്ഞിട്ടില്ല.' ഭാഗ്യലക്ഷ്മി പറഞ്ഞു.