ആഘോഷങ്ങൾക്ക് തിരിച്ചടിയായി ബിരിയാണി അരി, ചിക്കൻ വില
ആലപ്പുഴ: ബിരിയാണി അരിയുടെയും ചിക്കന്റെയും വില വർദ്ധന ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് വീട്ടുകാരും വ്യാപാരികളും. ആഘോഷ ദിനങ്ങൾ അടുത്തിട്ടും ബിരിയാണി അരിയുടെയും കോഴിയിറച്ചിയുടെയും വില താഴുന്നേയില്ല. കഴിഞ്ഞ നാലുമാസമായി ബിരിയാണി അരിവില 200-240ൽ തന്നെ നിൽക്കുകയാണ്. 180-185 രൂപയിൽ നിന്നാണ് ഇത്രത്തോളം എത്തിയത്. കിലോയ്ക്ക് 70 രൂപ മുതൽ ബിരിയാണി അരി കിട്ടുമെങ്കിലും അത് ഉപയോഗിക്കുന്നവർ കുറവാണ്. ഗുണനിലവാരമില്ലായ്‌മയാണ് കാരണം.
നല്ല അരി ഉപയോഗിച്ചില്ലെങ്കിൽ അത് ഗുണത്തേയും കച്ചവടത്തെയും ബാധിക്കും. ക്രിസ്മസ്, പുതുവത്സര സീസണുകളിൽ ഏറ്റവും അധികം വിറ്റുപോകുന്നത് ബിരിയാണി, ഫ്രൈഡ് റൈസ്, ഗീ റൈസ്, പുലാവ് തുടങ്ങിയ വിഭവങ്ങളാണ്.
താരതമ്യേന വിലക്കുറവുണ്ടായിരുന്ന കോലക്കും ബസുമതിക്കും ഡിമാൻഡും ഒപ്പം ചെറിയ രീതിയിൽ വിലയും കൂടിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ക്രിസ്മസ്, പുതുവത്സര ദിനങ്ങൾ അടുക്കുന്നതോടെ അരിക്ക് ഇനിയും വില കൂടുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
അരിയുടെ വരവ് കുറഞ്ഞു
1.പഞ്ചാബിൽ നിന്നാണ് ബിരിയാണി അരി കേരളത്തിൽ കൂടുതലായും എത്തുന്നത്. കാലാവസ്ഥ വ്യതിയാനം കാരണം ഉത്പാദനം ഇടിഞ്ഞു. ഇതോടെ അരിയുടെ വരവ് കുറയുകയും ഡിമാന്റ് കൂടുകയും ചെയ്തു
2. ഉത്പദാനം കുറഞ്ഞെങ്കിലും കയറ്റുമതി കൂടി. വൻകിട കച്ചവടക്കാർ വലിയതോതിൽ അരി ശേഖരിച്ചുവച്ചു. വിളവെടുത്ത അരി സൂക്ഷിച്ചുവച്ച ശേഷം ഉപയോഗിക്കുമ്പോഴാണ് യഥാർത്ഥ രുചി ലഭിക്കുക.
കോഴിയിറച്ചിയും
കൊമ്പത്ത്
ഒരുകിലോ കോഴിയിറച്ചിക്ക് ഇപ്പോൾ 200 രൂപവരെ വിലയുണ്ട്. ക്രിസ്മസ്, പുതുവത്സര സീസണാകുമ്പോൾ 240-260 വരെ ആയേക്കാമെന്ന ആശങ്കയും ആവശ്യക്കാർക്കും ഹോട്ടൽ വ്യാപാരികൾക്കുമുണ്ട്. സാധാനങ്ങൾക്ക് എത്ര വിലകൂടിയാലും ബിരിയാണി ഒഴിവാക്കാനാകില്ലെന്ന് വീട്ടുകാരും വില വർദ്ധിപ്പിക്കാൻ സാധിക്കില്ലെന്ന് കച്ചവടക്കാരും പറയുന്നു.
ബിരിയാണി
160- 300 രൂപ
അരി (കിലേയ്ക്ക്)
200- 240രൂപ
കോഴിയിറച്ചി
180- 200
ബിരിയാണി അരിയുടെയും ചിക്കന്റെയും വില ഇനിയും ഉയരുമോ എന്ന് ആശങ്കയുണ്ട് . ക്രിസ്മസ് സീസൺ ആകുന്നതോടെ ഇവയ്ക്ക് ഡിമാന്റ് വർദ്ധിക്കും
-ആർ. നവാസ്, ആലപ്പുഴ മേഖല പ്രസിഡന്റ്
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.