സ്വർണക്കൊള്ള: തെളിവ് നൽകണമെന്ന് കടകംപള്ളി, കോടതിയിൽ നൽകുമെന്ന് സതീശൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്നും വി.ഡി സതീശൻ.
ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കടകംപള്ളിയുടെ വെല്ലുവിളി. സ്വർണപ്പാളി പുറത്തുകൊണ്ടു വന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്നും സതീശൻ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സബ് കോടതിയിൽ കടകംപള്ളി ഹർജി നൽകിയിരുന്നു.
കടകംപള്ളിക്കെതിരെ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്ന് സതീശൻ പറഞ്ഞു. ദ്വാരപാലക ശില്പം ആർക്കാണ് കൊടുത്തതെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. സി.പി.എം നിയമിച്ചവർ ചെയ്യുന്നത് മന്ത്രിക്ക് അറിയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല. രണ്ടു കോടിയുടെ മാനനഷ്ടക്കേസ് നോട്ടീസ് അയച്ചിട്ട് കേസ് കൊടുത്തപ്പോൾ പത്തു ലക്ഷമായെന്നും സതീശൻ പറഞ്ഞു.