കാട്ടുതേനീച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്

Friday 19 December 2025 12:55 AM IST

  • കുത്തേറ്റവരിൽ അഞ്ച് അങ്കണവാടി കുട്ടികളും

വടക്കാഞ്ചേരി : കാട്ടുതേനീച്ച ആക്രമണത്തിൽ അഞ്ച് അങ്കണവാടി കുട്ടികൾക്കും, രക്ഷിക്കാനെത്തിയ വൃദ്ധൻ ഉൾപ്പെടെ മൂന്ന് പേർക്കും പരിക്ക്. വടക്കാഞ്ചേരി നഗരസഭയിലെ പുതുരുത്തി സെന്റർ ഡിവിഷനിലെ മഹിളാ സമാജം 166ാം നമ്പർ അങ്കണവാടിയിലെ കുട്ടികളെയാണ് തൊട്ടടുത്ത പറമ്പിലെ പ്ലാവിൽ കൂടുകൂട്ടിയ തേനീച്ചകൾ ആക്രമിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. അങ്കണവാടി ഹെൽപ്പർ പുതുരുത്തി സ്വദേശിനി പാമ്പുംകാവിൽ വീട്ടിൽ ശോഭന (50), പ്രദേശവാസികളായ ആശാ വർക്കർ ബോബി വർഗീസ് (55), ചിരിയങ്കണ്ടത്ത് ജോസ് (70) എന്നിവരെ തൃശൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെട്ടിപ്പുണർന്ന് ഹെൽപ്പർ

കൂടിളകി തേനീച്ചകൾ ഇരമ്പിയാർത്തെത്തി കുട്ടികളെ ആക്രമിച്ചതോടെ അങ്കണവാടി ഹെൽപ്പർ പുതുരുത്തി പാമ്പുംകാവിൽ വീട്ടിൽ ശോഭന (50) നടത്തിയത് സ്വന്തം സുരക്ഷ പോലും നോക്കാതെയുള്ള രക്ഷാപ്രവർത്തനം. കുട്ടികളെ കെട്ടിപ്പുണർന്ന ഹെൽപ്പർ തേനീച്ചകളുടെ കുത്തെല്ലാം ഏറ്റുവാങ്ങി. കുട്ടികളെ സുരക്ഷിത സ്ഥാനത്താക്കിയ ശോഭന വിവരം നാട്ടുകാരെ അറിയിക്കാൻ റോഡിലേക്ക് ഓടിയിറങ്ങിയപ്പോൾ കാനയിലും വീണു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് തുടർ രക്ഷാപ്രവർത്തനം നടത്തിയത്.