ദയാവധം: മാതാപിതാക്കളെ കേൾക്കാൻ സുപ്രീംകോടതി

Friday 19 December 2025 1:22 AM IST

ന്യൂഡൽഹി: 12 വർഷമായി കിടപ്പിലായ ഡൽഹി സ്വദേശിയായ 32കാരന് ദയാവധം അനുവദിക്കണമോയെന്നതിൽ മാതാപിതാക്കളെ നേരിട്ടുകേട്ട ശേഷം തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. നോയിഡയിലെ ജില്ലാ ആശുപത്രിയിലെയും, ഡൽഹി എയിംസിലെയും മെഡിക്കൽ ബോർഡുകൾ യുവാവിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. പരിതാപകരമായ സാഹചര്യമാണെന്നാണ് കോടതിക്ക് റിപ്പോ‌ർട്ട് കൈമാറിയത്. ഇതോടെയാണ് മാതാപിതാക്കളെ നേരിട്ടു കാണാൻ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചത്. 2026 ജനുവരി 13ന് സുപ്രീംകോടതിയിലെ കമ്മിറ്റി റൂമിൽ അഭിഭാഷകർക്കൊപ്പം എത്തണം. അഭിഭാഷകർക്ക് മെഡിക്കൽ റിപ്പോ‌ർട്ടിന്റെ പകർപ്പ് നൽകാനും, കോടതിയെ സഹായിക്കാനും നി‌ർദ്ദേശിച്ചു. മകന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2013ൽ പഞ്ചാബ് സ‌ർവകലാശാലയിൽ വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണയ്‌ക്ക് അവിടുത്തെ പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്ന് താഴേക്കു വീണ് തലയ്‌ക്ക് ഗുരുതര ക്ഷതം സംഭവിക്കുകയായിരുന്നു. യുവാവിന്റെ ശരീരത്തിൽ വൃണങ്ങൾ അടക്കം രൂപപ്പെട്ട സാഹചര്യമുണ്ട്.