അഴിമതിക്കേസ് : ഇമ്രാനും ഭാര്യയ്ക്കും 17 വർഷം തടവ്

Sunday 21 December 2025 6:41 AM IST

ഇസ്ലാമാബാദ് : വിവാദമായ തോഷാഖാന അഴിമതി കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ (തെഹ്‌രീക് - ഇ - ഇൻസാഫ് ) നേതാവുമായ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റയ്ക്കും വീണ്ടും ജയിൽ ശിക്ഷ. ഇരുവർക്കും 17 വർഷം വീതമാണ് തടവ്. 1.64 കോടി പാകിസ്ഥാനി രൂപ വീതം പിഴയും വിധിച്ചു.

പ്രത്യേക കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഇമ്രാന്റെ അഭിഭാഷകർ വ്യക്തമാക്കി. 2023 ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാൻ. നിലവിൽ ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ 14 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയാണ് ഇമ്രാൻ. ഇതേ കേസിൽ 7 വർഷത്തെ തടവ് ബുഷ്റയ്ക്കും ലഭിച്ചിരുന്നു.

തോഷാഖാന കേസിൽ ഇമ്രാനും ബുഷ്റയ്ക്കും 2024ൽ 14 വർഷം കഠിന തടവ് ചുമത്തിയിരുന്നെങ്കിലും ഇസ്ലാമാബാദ് ഹൈക്കോടതി അത് മരവിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്നുൾപ്പെടെ ലഭിച്ച ഉപഹാരങ്ങൾ കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നതാണ് തോഷാഖാന കേസ്.

# കേസുകളുടെ നിര

 2022ൽ അധികാരം നഷ്ടമായ നാൾ മുതൽ ഇമ്രാനെ കേസുകൾ പിന്തുടരുന്നു. അഴിമതി മുതൽ സർക്കാരിന്റെ രഹസ്യരേഖകൾ ചോർത്തിയത് വരെയുള്ള ആരോപണങ്ങൾ നീളുന്നു

 തനിക്കെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമെന്ന് ഇമ്രാൻ