'ഭരണഘടനയുടെ അംഗീകാരം വേണ്ട'; ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ആർഎസ്‌എസ് മേധാവി
കൊൽക്കത്ത: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇതാണ് സത്യമെന്നതിനാൽ ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. ഇന്ത്യൻ സംസ്‌കാരം രാജ്യത്ത് വിലമതിക്കപ്പെടുന്നിടത്തോളം കാലം ഇന്ത്യ ഹിന്ദു രാഷ്ട്രമായി തുടരുമെന്നും മോഹൻ ഭഗവത് വ്യക്തമാക്കി. ആർഎസ്‌എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിൽ നടന്ന ആർഎസ്‌എസ് 100 വ്യാഖ്യാൻ മാല എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സൂര്യൻ കിഴക്ക് ഉദിക്കുന്നു. ഇത് എന്നുമുതലാണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. അതിന് ഭരണഘടനയുടെ അംഗീകാരം ആവശ്യമുണ്ടോ? ഹിന്ദുസ്ഥാൻ ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ മാതൃരാജ്യമായി കരുതുന്നവർ ഇന്ത്യൻ സംസ്കാരത്തെ വിലമതിക്കുന്നു. ഇന്ത്യൻ പൂർവ്വികരുടെ മഹത്വത്തിൽ വിശ്വസിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരാൾ ഹിന്ദുസ്ഥാനിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരിക്കും. ഇതാണ് സംഘത്തിന്റെ ആശയം.
പാർലമെന്റ് എപ്പോഴെങ്കിലും ഭരണഘടന ഭേദഗതി ചെയ്ത് ആ വാക്ക് ചേർക്കാൻ തീരുമാനിച്ചാൽ, അവർ അത് ചെയ്താലും ഇല്ലെങ്കിലും, കുഴപ്പമില്ല. ഞങ്ങൾ ആ വാക്കിനെക്കുറിച്ച് ബോധവാന്മാരല്ല, കാരണം ഞങ്ങൾ ഹിന്ദുക്കളാണ്. ഞങ്ങളുടെ രാഷ്ട്രം ഹിന്ദു രാഷ്ട്രമാണ്. അതാണ് സത്യം. ജനനത്തെ അടിസ്ഥാനമാക്കിയുള്ള ജാതിവ്യവസ്ഥ ഹിന്ദുത്വത്തിന്റെ മുഖമുദ്രയല്ല. നമ്മൾ മുസ്‌ലീം വിരുദ്ധരാണെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാൽ ആർഎസ്‌എസിന്റെ പ്രവർത്തനങ്ങൾ സുതാര്യമാണ്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ശാഖകളിൽ വന്ന് പ്രവർത്തനങ്ങൾ സ്വയം കണ്ട് മനസിലാക്കാം'- മോഹൻ ഭഗവത് പറഞ്ഞു.