ദളിത് യുവാവിനെ വിവാഹം കഴിച്ചതിലെ പക; നാല് മാസം ഗർഭിണിയായ യുവതിയെ പിതാവും സഹോദരനും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി

Monday 22 December 2025 5:25 PM IST

ബംഗളൂരു: ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് ഗർഭിണിയായ യുവതിയെ അച്ഛനും സഹോദരനും ബന്ധുവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. കർണാടകയിലെ ഹുബ്ബള്ളി ഇനാം വീരാപുര ഗ്രാമത്തിൽ ഇന്നലെയായിരുന്നു സംഭവം. ഹുബ്ബള്ളി സ്വദേശിനി മന്യ പാട്ടീൽ (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്‌തു.

ലിംഗായത്ത് സമുദായത്തിൽപ്പെട്ട മന്യയും വിവേകാനന്ദ എന്ന ദളിത് യുവാവും കഴിഞ്ഞ മേയിലാണ് വിവാഹിതരായത്. ഇരുവരും ബിരുദ വിദ്യാർത്ഥികളായിരുന്നു. മന്യയുടെ കുടുംബത്തിന്റെ കടുത്ത എതിർപ്പിനെ മറികടന്നായിരുന്നു വിവാഹം. തുടർന്ന് ഇരുവരും ഹാവേരിയിലേക്ക് താമസം മാറി. മന്യ ഗർഭിണിയായതിനെത്തുടർന്ന് കഴിഞ്ഞ ഒമ്പതാം തീയതിയാണ് ഇവർ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്. പിന്നാലെ മന്യയുടെ വീട്ടുകാർ വിവേകാനന്ദയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസ് ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തി ചർച്ചകൾ നടത്തുകയും ചെയ്‌തു.

ഇന്നലെ വൈകിട്ടോടെ മന്യയുടെ പിതാവ് പ്രകാശ് ഗൗഡ പാട്ടീലും സഹോദരൻ അരുണും സംഘവും ഇവർ താമസിച്ചിരുന്ന വീട്ടിലേക്കെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വിവേകാനന്ദയുടെ അച്ഛൻ, അമ്മ, ബന്ധു ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാവർക്കും വെട്ടേറ്റു. സാരമായി പരിക്കേറ്റ മന്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മാസം ഗർഭിണിയായിരുന്നു മന്യ.

പ്രതികളായ പ്രകാശ്, അരുൺ, മന്യയുടെ ബന്ധു വീരണ്ണ എന്നിവരെ ഹുബ്ബള്ളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌തു. വിവേകാനന്ദയുടെ അമ്മ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.