ഫോണിലൂടെ അസഭ്യവർഷം, പൊലീസിന്റെ സഡൻ ആക്ഷൻ!
മാന്നാർ : ഫോണിലൂടെ അസഭ്യവർഷം നടത്തിയതിന് നൽകിയ പരാതിയിൽ മണിക്കൂറുകൾക്കകം ആളിനെ പിടികൂടിയ മാന്നാർ പൊലീസിന് നന്ദി അറിയിച്ചുകൊണ്ട് സാമൂഹ്യമീഡിയയിൽ പോസ്റ്റുചെയ്ത യുവതിയുടെ വീഡിയോ വൈറലാകുന്നു. കാക്കനാട് ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന ബുധനൂർ എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം സ്വദേശിനി അശ്വതി കമലിന്റെ വീഡിയോയാണ് തരംഗമായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവത്തിന്റെ തുടക്കം. രാത്രി 11ന് യുവതിയുടെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്ന് കോൾ വന്നു. ആദ്യം കോൾ എടുത്തില്ല. എന്നാൽ, 10 മിനിറ്റിനുള്ളിൽ വീണ്ടും അതേ നമ്പറിൽ നിന്ന് കോൾ വന്നതോടെ അറ്റൻഡ് ചെയ്തു. കേട്ടാൽ അറയ്ക്കുന്ന തരത്തിലുള്ള അസഭ്യവർഷമാണ് മറുതലയ്ക്കൽ നിന്ന് പിന്നീട് കേട്ടത്. ട്രൂകോളർ മുഖേന വാട്സ് ആപ്പിൽ നിന്ന് കണ്ടെടുത്ത പ്രതിയുടെ ഫോട്ടോ സഹിതം പിറ്റേന്ന് യുവതി കാക്കനാട് ഇൻഫോപാർക്കിലെ സൈബർ പൊലീസിന് പരാതി നൽകി. വള്ളികുന്നം സ്വദേശിയെ തിരിച്ചറിയുകയും ചെയ്തു.
ശനിയാഴ്ച രാത്രിയും കോൾ തുടർന്നതോടെ യുവതി മാന്നാർ പൊലീസ് സ്റ്റേഷനിലെത്തി പരാതി കൈമാറി. തുടർന്ന് മാന്നാർ പൊലീസ് എസ്.എച്ച്.ഒ ഡി.രജീഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ശരത് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കരുനാഗപ്പള്ളി കാലശേഖരപുരത്ത് നിന്ന് വള്ളികുന്നം സ്വദേശിയായ ജയനെ (49) പൊലീസ് പിടികൂടി നടപടി സ്വീകരിച്ചു. പരാതി കൊടുത്ത് ഒന്നര മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയതായി പൊലീസ് യുവതിയെ ഫോണിൽ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ അശ്വതി മാന്നാർ പൊലീസിന് നന്ദി അറിയിച്ചു കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത്തരം ദുരനുഭവം ഉണ്ടായാൽ അത് എത്രയും വേഗം റിപ്പോർട്ട് ചെയ്ത് ഇങ്ങനെയുള്ളവർക്കെതിരെ നടപടി സ്വീകകരിക്കുകയാണ് വേണ്ടതെന്ന ഉപദേശവും അശ്വതി വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.