ക്രിസ്‌മസിനെ വരവേൽക്കാൻ നാട് ഒരുങ്ങി
കൊച്ചി: ക്രിസ്മസിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ, നാടും നഗരവും ആഘോഷത്തിമിർപ്പിൽ. വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം ക്രിസ്‌മസ് ഒരുക്കങ്ങൾ തകൃതിയാണ്. വിവിധ തരത്തിലുള്ള നക്ഷത്രങ്ങളാൽ വീടുകളും ഓഫീസുകളും അലങ്കരിച്ചുകഴിഞ്ഞു. ഓഫീസുകളിലെയും സ്കൂൾ, കോളേജുകളിലെയും ക്രിസ്മസ് ആഘോഷങ്ങൾ ഇന്ന് അവസാനിക്കും. മുല്ലക്കൽ ചിറപ്പും ക്രിസ്മസും ഒത്തുവന്നതോടെ ആലപ്പുഴ നഗരത്തിൽ തിരക്ക് കൂടി. ജില്ലയിലെ വിപണിയും സജീവമായി.
മുല്ലക്കലിൽ വിപണി ആരംഭിച്ചപ്പോൾ മുതൽ നഗരത്തിൽ കനത്ത തിരക്കാണ്. വിവിധ നിറങ്ങളിലുള്ള എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് 150 രൂപ മുതൽ 2000 രൂപ വരെയാണ് വില. പേപ്പർ നക്ഷത്രങ്ങൾക്ക് 100 മുതൽ 500 രൂപ വരെ വിലയുണ്ട്. ത്രിമാന രൂപത്തിലുള്ള നക്ഷത്രങ്ങളാണ് കൂടുതലും ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പ്. പ്ലാസ്റ്റിക്, മൾട്ടിവുഡ്, മരത്തടി എന്നിവയിൽ നിർമ്മിച്ച പുൽക്കൂടുകൾ വിപണിയിൽ ലഭ്യമാണ്. പ്ലാസ്റ്റിക് പുൽക്കൂടുകൾക്ക് 680 രൂപ മുതൽ വിലയുള്ളപ്പോൾ, മരത്തിൽ നിർമ്മിച്ചവയ്ക്ക് 350 മുതലാണ് വില. കുഞ്ഞൻ മുതൽ ആറടി ഉയരമുള്ള ക്രിസ്മസ് ട്രീകൾ വരെ ലഭ്യമാണ്. 250 മുതൽ 10000 വരെയാണ് വില.
കേക്ക് വിപണി സജീവം
ക്രിസ്മസ് കേക്ക് വിപണി ആഴ്ചകൾക്ക് മുമ്പേ സജീവമായി.ബോർമ്മകളിൽ നിന്നുള്ള കേക്കുകൾ വിപണി നിറച്ചുകഴിഞ്ഞു. ഐസിംഗ് കേക്ക്, ചോക്ലേറ്റ്, ക്രീം, ചെറി, കാരമൽ, ബനാന, ജോർജിയൻ, മാർബിൾ, ജാക്ഫ്രൂട്ട്, ക്യാരറ്റ് എന്നിങ്ങനെയുള്ള കേക്കുകൾക്കാണ് കൂടുതൽ പ്രിയം. 200 മുതൽ 2000 രൂപവരെ വിലയുള്ള കേക്കുകൾ വിപണിയിലുണ്ട്. മധുരം കഴിക്കാത്തവർക്കായി ഷുഗർഫ്രീ കേക്കുകളും വിപണിയിൽ സുലഭമാണ്.
പക്ഷിപ്പനി ആശങ്കയില്ല
മുൻ വർഷങ്ങളിൽ ഉണ്ടാകാറുള്ള പക്ഷിപ്പനി ആശങ്ക ഇത്തവണയില്ലെന്നത് ആശ്വാസകരമാണ്. പക്ഷിപ്പനി ജില്ലയിൽ നിയന്ത്രണ വിധേയമാണ്. കഴിഞ്ഞദിവസങ്ങളിൽ തകഴി, കരുവാറ്റ എന്നിവിടങ്ങളിൽ താറാവുകൾ ചത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
ആഴ്ചകൾക്ക് മുമ്പുതന്നെ ജില്ലയിൽ ഇറച്ചിവിപണി സജീവമായിരുന്നു. പക്ഷിപ്പനി ഭീതിയില്ലാത്തതിനാൽ കർഷകർ വലിയ പ്രതീക്ഷയിലാണ്.