എസ്.ഐ.ആർ: ജില്ലയിൽ 16,16,561 വോട്ടർമാർ
ആലപ്പുഴ: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള (എസ്.ഐ.ആർ) ജില്ലയിലെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കളക്ടറുടെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. പി.പി.ചിത്തരഞ്ജൻ എം.എൽ.എക്ക് വോട്ടർ പട്ടികയുടെ പകർപ്പ് നൽകി ജില്ലാ കളക്ടർ അലക്സ് വർഗീസ് നിയോജക മണ്ഡല തലത്തിലുള്ള രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്ക് പകർപ്പുകൾ കൈമാറുന്നതിന് തുടക്കം കുറിച്ചു. ഇലക്ഷൻ ഡെപ്യുട്ടി കളക്ടർ എസ്.ബിജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇലക്ഷൻ കമ്മീഷന്റെ voters.ecl.gov.in വെബ് സൈറ്റിലും കേരള ചീഫ് ഇലക്ടറൽ ഓഫീസറുടെ ceo.kerala.gov.in എന്ന വെബ് സൈറ്റിലും eci net, voter helpline app എന്നീ ആപ്പുകളിലും വോട്ടർ പട്ടിക പരിശോധനയ്ക്ക് ലഭ്യമാണ്. എല്ലാ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ ഓഫീസുകളിലും പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധനയ്കക്ക് ലഭിക്കും. വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ജനുവരി 22 വരെ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാം. ലഭിച്ച പരാതികളിൽ ഫെബ്രുവരി 14 വരെ പരാതിക്കാരെ നേരിൽ കേൾക്കുകയും രേഖകളുടെ പരിശോധനയും നടക്കും. ഫെബ്രുവരി 21ന് അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2025 ഒക്ടോബർ 27 ലെ വോട്ടർ പട്ടികയനുസരിച്ച് ജില്ലയിൽ ആകെ 17,58,938 വോട്ടർമാർ ഉണ്ടായിരുന്നു. ഇതിൽ 16,16,561 പേർ എന്യൂമറേഷൻ ഫോമുകൾ തിരിച്ചു തന്നിട്ടുള്ളതും ഇത് മുഴുവൻ ഡിജിറ്റൈസ് ചെയ്തിട്ടുള്ളതുമാണ്.
വോട്ടർമാർ പുരുഷന്മാർ-779007 സ്ത്രീകൾ-837538 ട്രാൻസ് ജെൻഡർ-16 ആകെ-16,16561
വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ-142377 കണ്ടുപിടിക്കാനാവാത്തവർ/നിലവിൽ സ്ഥലത്തില്ലാത്തവർ(ആബ്സന്റ്)-33771 സ്ഥിരമായി താമസം മാറിയവർ-50839 മരണപ്പെട്ടവർ-46999 വോട്ടർപട്ടികയിൽ ഇരട്ടിപ്പ് വന്നവർ-8237 മറ്റു കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടവർ-2531
എല്ലാ വോട്ടർമാരും പട്ടിക പരിശോധിച്ച് പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം
- ജില്ലാ കളക്ടർ