ഇറച്ചിയും കടൽമത്സ്യങ്ങളും വാങ്ങാൻ തീരക്കോട് തിരക്ക്

Wednesday 24 December 2025 6:53 PM IST

കോട്ടയം: ആട്, കോഴി,താറാവ്, പോർക്ക്, ബീഫ്...... എന്തിനും ഏതിനും തീവിലയായിരുന്നിട്ടും ക്രിസ്മസ് തലേന്ന് വിപണിയിൽ തിരക്കോട് തിരക്കായിരുന്നു. ബീഫ് 460 രൂപയിൽ എത്തിയപ്പോൾ ചിക്കൻവില 200 കടന്നു. പോർക്കിന് 400 രൂപയാണ് വില. ആട്ടിറച്ചി വില ആയിരം കടന്നു. താറാവ് 350, 400 രൂപ വരെയാണ് വില. വില വർദ്ധിച്ചെങ്കിലും ആവശ്യക്കാർ പിന്നോട്ടുപോയില്ല. ചിക്കൻ വിലയിലാണ് വൻവർദ്ധനവ് ഉണ്ടായിരിക്കുന്നത്. 160ലേക്കെത്തി വില. തമിഴ്‌നാട്ടിൽ നിന്ന് ആവശ്യത്തിന് ഇറച്ചിക്കോഴികൾ എത്താത്തത് വില വർദ്ധനവിന് കാരണമായത്. പോത്തിറച്ചിക്കായി ആളുകളുടെ നെട്ടോട്ടമായിരുന്നു. കടൽ മത്സ്യങ്ങൾക്കും ക്രിസ്മസ് പ്രമാണിച്ച് വില ഇരട്ടിയായി.

കടൽ മത്സ്യങ്ങളുടെ വലി

കാളാഞ്ചി 540,

വറ്റ 640

ആവോലി 740

നെയ്മീൻ 1200

 ഇറച്ചികടകളിൽ നീണ്ട ക്യൂ നഗര ഗ്രാമവ്യത്യാസമില്ലാതെ എങ്ങും വലിയ തിരക്ക് ഇന്നലെ അനുഭവപ്പെട്ടു. പുലർച്ചെ മുതൽ ഇറച്ചികടകളിലും അറവുശാലകളിലും നീണ്ട ക്യൂവായിരുന്നു. പുലർച്ചെ തുടങ്ങിയ വില്പന വൈകുന്നേരം വരെ നീണ്ടു. പലരും മണിക്കൂറുകൾ നിരയിൽ നിന്നാണ് ഇറച്ചി വാങ്ങി മടങ്ങിയത്. ചിലർ നിരയിൽ നിൽക്കാൻ കഴിയാതെ മടങ്ങി. പോത്ത്, പന്നി, കറിയെല്ല്, വാരി എന്നിവ വാങ്ങാൻ ആളുകൾ തിരക്ക് കൂട്ടിയത് ചിലയിടങ്ങളിൽ തർക്കങ്ങൾക്ക് പോലും ഇടയാക്കി.

വില്ലനായി പക്ഷിപ്പനി

ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത് കോഴികളുടെ വില്പനയെ ബാധിച്ചതായി ഒരുവിഭാഗം വ്യാപാരികൾ പറയുന്നു. താറാവുകളുടെ വില്പനയേയും പക്ഷിപ്പനി ഭീതി പിന്നോട്ടടിച്ചു.