അടുക്കള ശരിയ്ക്ക് 'പുകയും' പച്ചക്കറിക്ക് തീ വില
സാധാരണക്കാർ തീച്ചൂളയിൽ
തൊടുപുഴ: ക്രിസ്തുമസ് വിപണിയിൽ കുതിച്ചുയർന്ന് പച്ചക്കറി വില. നിത്യോപയോഗ സാധനങ്ങൾക്കും മാംസത്തിനും പിന്നാലെ കുതിച്ചുയരുന്ന പച്ചക്കറി വിലയിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് സാധാരണക്കാർ. ഭൂരിഭാഗം ഇനങ്ങൾക്കും 10 രൂപ മുതൽ 40 രൂപ വരെയാണ് വർദ്ധിച്ചത്. പടവലം, സവാള, ഏത്തക്കായ, ഇഞ്ചി, ബീറ്റ് റൂട്ട്, മത്തങ്ങ, കൂർക്ക എന്നിവ ഒഴികെ ഭൂരി പക്ഷം പച്ചക്കറി ഇനങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്. മിക്കതിനും വില 50ന് മുകളിലേയ്ക്ക് എത്തി. മണ്ഡല കാലമായതിനാൽ പച്ചക്കറിയ്ക്ക് ഡിമാൻഡ് ഏറെയാണ്. ഇതും വില വർദ്ധനക്കിടയാക്കിയിട്ടുണ്ട്. നിലവിൽ തമിഴ്നാട്ടിൽ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികൾ എത്തുന്നത്. മൊത്തമായി അന്യസംസ്ഥാനങ്ങളെ ആശ്രയക്കേണ്ടി വന്നതോടെ അവർ നിശ്ച യിക്കുന്ന വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു.
ഇനം, നിലവിലെ വില, ബ്രാക്കറ്റിൽ പഴയ വില
വെണ്ടയ്ക്ക: 70 (30) തക്കാളി: 80 (60)
ക്യാരറ്റ്: 80 (60) ഉള്ളി: 80 (50) ഉണ്ടമുളക്: 80 (70) പാവയ്ക്ക: 60 (40) പയർ: 80 (40) ബീൻസ്: 80 (60) വെള്ളരി: 50 (30)
മൂന്നക്കത്തിൽ തുടരുന്ന മുരിങ്ങയ്ക്കാ വില
മണ്ഡലകാലം ആരംഭിച്ചതോടെ മുരിങ്ങവില കുതിച്ചുയരുകയാണ്. ഓരോ ദിവസവും പിടി തരാതെയാണ് വില മാറി മറിയുന്നത്. ഇന്നലെ വിപണിയിൽ 280 ആണെങ്കിലും കഴിഞ്ഞയാഴ്ച 700നടുത്ത് വില വന്നിരുന്നു. ലഭ്യത അനുസരിച്ച് വില ദൈനംദിനം മാറി മറിയുന്നതിനാൽ വ്യാപാരികൾക്കും കൃത്യമായി വിലയിടാനാവുന്നില്ല.
കാന്താരിവിലയും ട്രിപ്പിൾ സെഞ്ച്വറിയിൽ കാന്താരി വില 300 രൂപയിലേക്കെത്തി. രണ്ടു മാസം മുമ്പ് 600- 700 രൂപ നിരക്കിലായിരുന്നു വില. എന്നാൽ നാട്ടിൽ പുറങ്ങളിൽ കാന്താരി സുലഭമായതോടെയാണ് വില 300 ആയി കുറഞ്ഞത്. എങ്കിലും കർഷകരെ സംബന്ധിച്ച് കൃഷി വ്യാപകമല്ലാത്തതിനാൽ അതിന്റെ ഗുണഫലം ലഭിക്കുന്നില്ല. വരവ് കാന്താരിയാണ് വിപണിയിൽ കൂടുതൽ.
''പ്രാദേശിക വിപണിയിൽ പച്ചക്കറി ലഭ്യത കുറവാണ്. ഭൂരിപക്ഷവും തമിഴ്നാട്ടിൽ നിന്നാണ് വരുന്നത്. വില ഇനിയും ഉയരാൻ സാധ്യതയുണ്ട് ""
-കരുണാകരൻ നായർ (പച്ചക്കറി വ്യാപാരി)