തൊടുപുഴ നഗരസഭാദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കം

Thursday 25 December 2025 11:56 PM IST

=നേതൃത്വത്തിനെതിരെ നഗരത്തിൽ പോസ്റ്ററുകൾ

=തർക്കം രൂക്ഷമായതോടെ അദ്ധ്യക്ഷ സ്ഥാനം ആദ്യ ടേം മുസ്ലിം ലീഗിന് നൽകാൻ നീക്കം

തൊടുപുഴ: കൊച്ചി കോർപ്പറേഷന് പിന്നാലെ തൊടുപുഴ നഗരസഭാദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ചും കോൺഗ്രസിൽ തർക്കം രൂക്ഷം. ബുധനാഴ്ച രാവിലെ മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതൃത്വത്തിനെതിരെ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സാധാരണ പ്രവർത്തക‌ർ എന്ന പേരിൽ ഒട്ടിച്ചിരിക്കുന്ന വരച്ച ചിത്രങ്ങളടങ്ങിയ പോസ്റ്ററിൽ 'റബ്ബർ സ്റ്റാമ്പ് ചെയർപേഴ്സൺ തൊടുപുഴയ്ക്ക് വേണ്ടേ വേണ്ട", 'ബ്ലോക്ക് പ്രസിഡന്റിനെ മാറ്റൂ കോൺഗ്രസിനെ രക്ഷിക്കൂ" തുടങ്ങിയ വാചകങ്ങളാണുള്ളത്. 'ഡി.സി.സി ജനറൽ സെക്രട്ടറിയായിരിക്കെ പാർട്ടിയെ വിൽക്കാൻ അറിയാമെങ്കിൽ ഇത്തവണയും ഞാൻ ഷെഡിൽ കയറ്റും", 'ചെയർപേഴ്സണാകാൻ വരാമോ" തുടങ്ങിയ വാചകങ്ങളും ചില പോസ്റ്ററുകളിലുണ്ട്. നേരത്തെ അദ്ധ്യക്ഷയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി നിഷ സോമന് പകരം മുൻ നഗരസഭാ അദ്ധ്യക്ഷൻ ടി.ജെ. ജോസഫിന്റെ മകളും 28-ാംവാർഡ് കൗൺസിലറുമായ ലിറ്റി ജോസഫിനാണ് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഭൂരിഭാഗം കൗൺസിലർമാരും പിന്തുണ നൽകിയത്. കോൺഗ്രസിന്റെ 10 കൗൺസിലർമാരിൽ യോഗത്തിൽ പങ്കെടുത്ത ഒമ്പതിൽ എട്ട് പേരും ലിറ്റി ജോസഫ് അദ്ധ്യക്ഷയാകണമെന്നാണ് ആവശ്യപ്പെട്ടത്. നിഷയെ ആരും പിന്തുണച്ചില്ല. യോഗത്തിൽ പങ്കെടുക്കാത്ത ടി.കെ. സുധാകരൻ നായരടക്കമുള്ള ഒമ്പത് കൗൺസിലർമാരും ലിറ്റിയെ പിന്തുണച്ചു കൊണ്ട് ഒപ്പിട്ട കത്ത് കെ.പി.സി.സിക്കും ഡി.സി.സിക്കും നൽകി. ഇതോടെ കോൺഗ്രസിൽ ഒരു വിഭാഗം നിഷ സോമനെ പിന്തുണച്ചുകൊണ്ട് സാമൂഹ്യമാദ്ധ്യമത്തിലടക്കം രംഗത്തെത്തി. ഇതിന് പിന്നാലെയാണ് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. തർക്കം രൂക്ഷമായതോടെ അദ്ധ്യക്ഷ സ്ഥാനം ആദ്യ ടേം മുസ്ലിം ലീഗിന് നൽകാൻ കോൺഗ്രസിൽ നീക്കം നടക്കുന്നുണ്ട്. നഗരസഭയിൽ യു.ഡി.എഫിന് കിട്ടിയ 21 സീറ്റുകളിൽ കോൺഗ്രസിന് പത്തും മുസ്ലിം ലീഗിന് എട്ടും കേരളാ കോൺഗ്രസിന് സ്വത്രന്ത്രൻ ഉൾപ്പെടെ മൂന്നും സീറ്റുമാണുള്ളത്.