പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിന് 57 വർഷം കഠിന തടവ്
തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 57 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ. മൂലമറ്റം പുത്തൻപുരയ്ക്കൽ അശ്വിൻ കണ്ണനെയാണ് (25) തൊടുപുഴ പോക്‌സോ പ്രത്യേക ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്. താമസസ്ഥലത്ത് അതിക്രമിച്ച് കയറി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. 2020 മാർച്ചിലെ വിവിധ ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡന വിവരം ഇടുക്കി ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ ഗർഭിണിയായാണെന്ന് കണ്ടെത്തി. കരിങ്കുന്നം പൊലീസിൽ നൽകിയ മൊഴിയാണ് കേസിനാധാരം. ഡി.എൻ.എ പരിശോധനയിൽ കുട്ടിയുടെ പിതൃത്വം തെളിഞ്ഞിരുന്നു. താമസസ്ഥലത്ത് അതിക്രമിച്ച് കയറിയതിന് ഏഴ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയുമുണ്ട്. പിഴ ഒടുക്കാൻ വീഴ്ച വരുത്തിയാൽ ഒരു വർഷം കൂടി തടവനുഭവിക്കണം. വിവിധ തവണ പിഡിപ്പിച്ച കുറ്റത്തിന് 50 വർഷം കഠിന തടവും 2.75 ലക്ഷം രൂപ പിഴയുമുണ്ട്. പിഴയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. തുക അടയ്ക്കാത്ത പക്ഷം അഞ്ച് വർഷം കഠിന തടവ് കൂടി അനുഭവിക്കണം. പെൺകുട്ടിക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ബി. വാഹിദ ഹാജരായി. വിചാരണയ്ക്കിടെ ഒളിവിൽ പോയ പ്രതി പിന്നീട് മേലുകാവ് സാജൻ സാമുവേൽ കൊലക്കേസിൽ പ്രതിയായതിനെ തുടർന്ന് അറസ്റ്റിലാവുകയായിരുന്നു.