ഗൃഹനാഥനെ വെട്ടിയ കേസ്: രണ്ടാം പ്രതിയും അറസ്റ്റിൽ
കല്ലമ്പലം: വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ രണ്ടാം പ്രതിയും അറസ്റ്റിലായി. ഞെക്കാട് വലിയവിള സ്വദേശി സതീഷ് ശ്രാവണാണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി. ഒറ്റൂർ മാവേലിക്കോണം കാർത്തികയിൽ പ്രജീഷിനാണ് (39) വെട്ടേറ്റത്. ഇരുകാലുകൾക്കും കൈയ്ക്കും ഗുരിതരമായി പരിക്കേറ്റ പ്രജീഷ് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ 7ന് രാത്രി 11ഓടെ ഒരു സംഘം പ്രജീഷിന്റെ വീടിന്റെ ജനലുകൾ അടിച്ച് തകർത്തും അടുക്കള വാതിൽ വെട്ടിപ്പൊളിച്ചും അകത്തുകയറി കൈയിൽ കരുതിയിരുന്ന ആയുധം കൊണ്ട് ഭാര്യയുടെ മുന്നിലിട്ട് പ്രജീഷിനെ തുരുതുര വെട്ടിയത്. മുഖംമൂടി ധരിച്ചിരുന്ന അക്രമികൾ സംഭവശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെയും ഇയാളെ ഒളിവിൽ പാർക്കാൻ സഹായിച്ച കൂട്ടാളിയെയും രണ്ടു ദിവസം മുമ്പ് ബാംഗ്ലൂരിൽ നിന്ന് പിടികൂടിയിരുന്നു. പിടിയിലായ രണ്ടാം പ്രതിയായ സതീഷ് ശ്രാവൺ ഒളിവിൽ കഴിഞ്ഞു വരവേ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി കിളിമാനൂരിൽ നിന്ന് അതിസാഹസികമായി കല്ലമ്പലം എസ്.ഐയും സംഘവും പിടികൂടുകയായിരുന്നു. കൊലപാതക ശ്രമം,അടിപിടി,എം.ഡി.എം.എ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്നും ഇയാൾക്കെതിരെ 2019 ലും 2021 ലും കാപ്പ ചുമത്തിയിട്ടുള്ളതാണെന്നും പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഫോട്ടോ: അറസ്റ്റിലായ സതീഷ് ശ്രാവൺ