21കാരിയായ എഞ്ചിനീയറുടെ കച്ചവടം കാമുകന്റെ സഹായത്തോടെ; സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് യുവതി

Thursday 25 December 2025 7:52 PM IST

ഹൈദരാബാദ്: മാരക ലഹരിമരുന്നുകളുടെ വില്‍പ്പന നടത്തിയിരുന്ന സംഘം ഹൈദരാബാദില്‍ പിടിയിലായി. യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേരാണ് വലയിലായത്. ഇവരില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുകളും 50,000 രൂപയും സ്മാര്‍ട്ട്‌ഫോണുകളും പിടിച്ചെടുത്തു. സുഷ്മിത ദേവി എന്ന ലില്ലി (21), കാമുകന്‍ ഉമ്മിഡി ഇമ്മാനുവല്‍ (25), ജി സായ് കുമാര്‍ (28), താരക ലക്ഷ്മികാന്ത് അയ്യപ്പ (24) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

സുഷ്മിതയുടെ കാമുകന്‍ ഇമ്മാനുവേല്‍ ഇവന്റ് മാനേജരായി ജോലി ചെയ്യുന്ന ആളാണ്. ഇയാള്‍ മറ്റൊരു ലഹരി കേസിലും പ്രതിയാണ്. സുഷ്മിതയുമായി ചേര്‍ന്നാണ് അടുത്തകാലത്തായി ഇമ്മാനുവേല്‍ ലഹരി ഇടപാടുകള്‍ നടത്തിയിരുന്നത്. സാമ്പത്തിക ഇടപാടുകള്‍ മുഴുവനും നിയന്ത്രിച്ചിരുന്നത് യുവതി നേരിട്ടാണ്. ക്രിപ്‌റ്റോ കറന്‍സി വഴിയും യുപിഎ പേമെന്റ് വഴിയുമാണ് ലഹരി വില്‍പ്പന നടത്തിയ പണം സ്വീകരിച്ചിരുന്നത്.

ഇമ്മാനുവേല്‍ സ്ഥലത്തില്ലാത്ത ഘട്ടങ്ങളില്‍ സുഷ്മിത നേരിട്ടാണ് ലഹരി കച്ചവടം നിയന്ത്രിച്ചിരുന്നത്. അറസ്റ്റിലായ സായ് കുമാര്‍ എന്നയാള്‍ ലഹരി വിതരണം ചെയ്യുന്ന ജോലിയാണ് ചെയ്തിരുന്നത്. ലക്ഷ്മികാന്ത് അയ്യപ്പ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും അന്വേഷണ സംഘം പറയുന്നു. പിടിച്ചെടുത്ത മയക്കുമരുന്നുകളില്‍ 22 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, അഞ്ച് ഗ്രാം എം.ഡി.എം.എ, ആറ് എല്‍.എസ്.ഡി ബ്ലോട്ടുകള്‍, എക്സ്റ്റസി ഗുളികകള്‍ എന്നിവ ഉള്‍പ്പെടുന്നു.

നാല് പ്രതികള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്) നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട കൂടുതല്‍ വ്യക്തികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.