കൊച്ചി ഉൾപ്പെടെ 48 നഗരങ്ങളിൽ ട്രെയിൻ സർവീസ് ഇരട്ടിയാക്കും, പുത്തൻ പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ

Saturday 27 December 2025 3:49 PM IST

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രധാന നഗരങ്ങളിലെ ട്രെയിൻ സർവീസുകൾ ഇരട്ടിയാകാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. 2030 ഓടെ ഇത് പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ജനങ്ങൾ ഒരുപാട് എത്തുന്ന റെയിൽവേ സ്​റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുക, പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുക, രാജ്യവ്യാപകമായി റെയിൽവേ ശൃംഖലകൾ ശക്തിപ്പെടുത്തുക എന്നിവയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം.

ഇതിനായി രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള പ്രധാന നഗരങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ നഗരങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകൾ ഇരട്ടിയാക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കും. സമയബന്ധിതമായി ട്രെയിൻ സർവീസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി ഇരട്ടിയാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ആസൂത്രണം ചെയ്തതോ, നിർദ്ദേശിച്ചതോ, ഇതിനകം അനുവദിച്ചതോ ആയ പ്രവർത്തനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

ഡൽഹി, മുംബയ്, കൊൽക്കത്ത ( കൊൽക്കത്ത മെട്രോ ഉൾപ്പെടെ), ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ്, പൂനെ, ലക്‌നൗ, കാൺപൂർ, വാരണാസി, ഗോരഖ്പൂർ, ആഗ്ര, മഥുര, അയോദ്ധ്യ, ചണ്ഡീഗഡ്, ലുധിയാന, അമൃത്സർ, ഇൻഡോർ, ഭോപ്പാൽ, ഉജ്ജൈൻ, ജയ്പൂർ, ജോധ്പൂർ, ജമ്മു, ബറേലി, പാട്ന, ഭഗൽപൂർ, മുസാഫർപൂർ,ദർഭംഗ, ഗയ, റാഞ്ചി, ടാറ്റാനഗർ, റായ്‌പൂർ, ഭുവനേശ്വർ, പുരി, ഗുവാഹത്തി, നാഗ്പൂർ, വഡോദര,സൂററ്റ്, മഡ്‌ഗാവ്, കൊച്ചി, വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി, മൈസൂർ, കോയമ്പത്തൂർ എന്നീ നഗരങ്ങളിലാണ് പ്രധാനമായും വികസനം ലക്ഷ്യമിടുന്നത്.

ഇതിനായി പുതിയ റെയിൽവേ സ്റ്റേഷനുകൾ, കൂടുതൽ പ്ലാറ്റ്‌ഫോമുകൾ, പിറ്റ്‌ലൈനുകൾ, ഷണ്ടിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കും. ഈ നഗരങ്ങളിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ എണ്ണം 2030 ആകുന്നതോടെ ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഇതിനായി സിഗ്നലിംഗ് സംവിധാനം നവീകരിക്കും. ട്രാക്കുകളുടെ എണ്ണം കൂട്ടുകയും ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സംവിധാനങ്ങൾ വിപുലമാക്കുകയും ചെയ്യും. സ്റ്റേഷനുകളിലെ സൗകര്യങ്ങളും വർദ്ധിപ്പിക്കും. ഇതിനുള്ള ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ഉടൻ സമർപ്പിക്കാൻ സോണുകൾക്ക് റെയിൽവേ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.