വേനലെത്തി കുടിവെള്ള കച്ചവടവും തുടങ്ങി

Wednesday 31 December 2025 3:18 AM IST

കിളിമാനൂർ: ചൂടിന് കാഠിന്യമേറിയതോടെ കുടിവെള്ളക്കച്ചവടക്കാരുടെ വിപണിക്കും തുടക്കമായി. സർക്കാർ കുടിവെള്ള പദ്ധതികളുടെ പ്രയോജനം കിട്ടാതായതോടെ സാധാരണക്കാർ കുടിവെള്ളക്കച്ചവടക്കാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്. എന്നാൽ ശുദ്ധജലമെന്ന പേരിൽ പലരുമെത്തിക്കുന്നത് പാറക്കുളത്തിലെ വെള്ളമാണ്.വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ സംവിധാനങ്ങളില്ലാത്തത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് ഭീതി.

ദൂരം കൂടുന്നതിനനുസരിച്ച് വെള്ളത്തിന്റെ നിരക്കും കൂടും. മുൻപ് 400 രൂപയ്ക്ക് 4000 ലിറ്റർ ലഭിച്ചിരുന്ന പ്രദേശങ്ങളിൽ ഇപ്പോൾ 1000 രൂപ നൽകണം.മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിന് 50 രൂപ മുതലാണ് ഈടാക്കുന്നത്.വെള്ളം ശേഖരിക്കുന്ന സ്ഥലത്തുള്ള തദ്ദേശ സ്ഥാപനങ്ങൾക്കും വില്പനക്കാരുടെ മേൽ യാതൊരുവിധ നിയന്ത്രണവുമില്ലാത്ത സാഹചര്യമാണ്.

ലക്ഷ്യം പണം മാത്രം,

ഗുണമേന്മ ഇല്ലേയില്ല

ആഴ്ചയിലൊരിക്കലെങ്കിലും കുടിവെള്ളം ശേഖരിക്കുന്ന ജലസ്രോതസുകൾ ക്ലോറിനേഷൻ നടത്തി അണുവിമുക്തമാക്കേണ്ടതാണ്. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തുകളുടെയും അനുമതിയുണ്ടെങ്കിൽ മാത്രമേ കുടിവെള്ള വിതരണം നടത്താൻ കഴിയൂ. കുടിവെള്ളമെടുക്കുന്ന കിണർ,ജലസ്രോതസ് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തണം.എന്നാൽ പലരും അനുമതി വാങ്ങാറില്ല.

സ്വന്തമായി വാഹനവും വാട്ടർ ടാങ്കുമുള്ളവരെല്ലാം കുടിവെള്ളവുമായി ഇറങ്ങുന്ന കാഴ്ചയാണ്.പിക്കപ്പ് വാനുകൾ,ഓട്ടോറിക്ഷകൾ,മിനി ലോറികൾ എന്നിവയിലാണ് ജലവിതരണം.

നിരക്ക് ഇങ്ങനെ

750 ലിറ്റർ : 250

1000 ലിറ്റർ : 300

4000 ലിറ്റർ : 1000