അതിർത്തിയിൽ വരമ്പുവെച്ച് തടയുകയല്ല വേണ്ടത്,​ ബസുകൾ എവിടെ ഓടണമെന്ന് മേയർക്ക് ഒറ്റയ്ക്ക് തീരുമാനിക്കാനാവില്ലെന്ന് മന്ത്രി

Wednesday 31 December 2025 7:52 PM IST

തിരുവനന്തപുരം : സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള ഇലക്ട്രിക് ബസുകൾ തിരുവനന്തപുരം കോ‌ർപ്പറേഷൻ അതിർത്തിക്കുള്ളിൽ മാത്രമേ സർവീസ് നടത്താവൂ എന്ന മേയർ വി.വി. രാജേഷിന്റെ ആവശ്യം ബാലിശവും അപക്വവുമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ പ്രതികരണം. നാടിന്റെ വികസനത്തെ ഇത്രയേറെ സങ്കുചിതമായി കാണുന്ന ഒരു ഭരണാധികാരി തലസ്ഥാന നഗരത്തിന് അപമാനമാണെന്നും മന്ത്രി പറഞ്ഞു.

സ്മാർട്ട് സിറ്റി പദ്ധതിക്കായി കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതമാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം കോർപ്പറേഷന്റെ വിഹിതം 135.7 കോടി രൂപയാണ്. പദ്ധതിയുടെ 60 ശതമാനത്തോളം തുക സംസ്ഥാന ഖജനാവിൽ നിന്നാണ് ചെലവഴിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ 113 ബസുകൾ കൂടാതെ 50 ബസുകൾ കെ.എസ്.ആർ.ടി.സിയുടെ സ്വന്തം ഉടമസ്ഥതയിലുള്ളതാണ്. ഈ ബസുകളുടെയെല്ലാം മെയിന്റനൻസ്, ഡ്രൈവർ, കണ്ടക്ടർ, ടിക്കറ്റ് മെഷീൻ തുടങ്ങി സർവ സംവിധാനങ്ങളും ഒരുക്കുന്നത് കെ.എസ്.ആർ.ടി.സിയാണ്. സ്മാർട്ട് സിറ്റി - കോർപ്പറേഷൻ - കെ.എസ്.ആർ.ടി.സി എന്നിവ ചേർന്നുള്ള ത്രികക്ഷി കരാറാണ് നിലവിലുള്ളത്. മേയർക്ക് ഉപദേശക സമിതിയുടെ അധ്യക്ഷനാകാം എന്നതല്ലാതെ, ബസുകൾ എവിടെ ഓടണം എന്ന് ഒറ്റയ്ക്ക് തീരുമാനിക്കാൻ അധികാരമില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

മന്ത്രി വി.ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം കോർപ്പറേഷൻ അതിർത്തിയിൽ വേലികെട്ടി തിരിക്കാൻ മേയർ ശ്രമിക്കരുത്.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള ഇലക്ട്രിക് ബസുകൾ തിരുവനന്തപുരം കോർപ്പറേഷൻ അതിർത്തിക്കുള്ളിൽ മാത്രമേ സർവീസ് നടത്താവൂ എന്ന ബഹു.മേയർ ശ്രീ.വി.വി. രാജേഷിന്റെ ആവശ്യം അങ്ങേയറ്റം ബാലിശവും അപക്വവുമാണ്. നാടിന്റെ വികസനത്തെ ഇത്രയേറെ സങ്കുചിതമായി കാണുന്ന ഒരു ഭരണാധികാരി തലസ്ഥാന നഗരത്തിന് അപമാനമാണ്.

ബഹുമാനപ്പെട്ട മേയറുടെ അറിവിലേക്കായി ചില കാര്യങ്ങൾ വ്യക്തമാക്കുന്നു.

1. സ്മാർട്ട് സിറ്റി പദ്ധതിക്കായി കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതമാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം കോർപ്പറേഷന്റെ വിഹിതം 135.7 കോടി രൂപയാണ്. അതായത് പദ്ധതിയുടെ 60 ശതമാനത്തോളം തുക സംസ്ഥാന ഖജനാവിൽ നിന്നാണ് ചിലവഴിക്കുന്നത്.

2.സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ 113 ബസുകൾ കൂടാതെ 50 ബസുകൾ കെ.എസ്.ആർ.ടി.സിയുടെ സ്വന്തം ഉടമസ്ഥതയിലുള്ളതാണ്. ഈ ബസുകളുടെയെല്ലാം മെയിന്റനൻസ്, ഡ്രൈവർ, കണ്ടക്ടർ, ടിക്കറ്റ് മെഷീൻ തുടങ്ങി സർവ സംവിധാനങ്ങളും ഒരുക്കുന്നത് കെ.എസ്.ആർ.ടി.സിയാണ്. സ്മാർട്ട് സിറ്റി - കോർപ്പറേഷൻ - കെ.എസ്.ആർ.ടി.സി എന്നിവ ചേർന്നുള്ള ത്രികക്ഷി കരാറാണ് നിലവിലുള്ളത്. മേയർക്ക് ഉപദേശക സമിതിയുടെ അധ്യക്ഷനാകാം എന്നതല്ലാതെ, ബസുകൾ എവിടെ ഓടണം എന്ന് ഒറ്റയ്ക്ക് തീരുമാനിക്കാൻ അധികാരമില്ല.

3. തിരുവനന്തപുരം എന്നത് ഒരു കോർപ്പറേഷൻ അതിർത്തിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന സ്ഥലമല്ല. ഇതൊരു സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും ദിവസേന ലക്ഷക്കണക്കിന് ആളുകൾ വന്നുപോകുന്ന ഇടമാണിത്. അവർക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടത്, അല്ലാതെ അതിർത്തിയിൽ വരമ്പുവെച്ച് തടയുകയല്ല.

മുൻ മേയർമാരായ സഖാവ് വി.കെ. പ്രശാന്തും, സഖാവ് ആര്യാ രാജേന്ദ്രനും തിരുവനന്തപുരത്തിന്റെ വികസനത്തെ എത്രത്തോളം ക്രിയാത്മകമായി കണ്ടിരുന്നു എന്ന് ജനം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അവരുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ മേയറുടെ ഭരണവും കാഴ്ചപ്പാടും എത്രത്തോളം പുറകിലാണെന്ന് വരും ദിവസങ്ങളിൽ ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെടും.

സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടി വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല.