പാട്ടുവീട്ടിലേക്ക് വീണ്ടും കലോത്സവ സമ്മാനം

Wednesday 31 December 2025 9:27 PM IST

കാസർകോട്: തൃക്കരിപ്പൂരിലെ പാട്ടുകുടുംബത്തിലേക്ക് വീണ്ടും സ്കൂൾ കലോത്സവ സമ്മാനം. വേദികളിലൂടെയും ആൽബങ്ങളിലൂടെയും പ്രശസ്തി നേടിയ രാജേഷ് തൃക്കരിപ്പൂർ എഴുതി സംഗീതം നൽകിയ പരിഭവം മേഘങ്ങൾ പതിയെ പെയ്യുമീ..' എന്ന് തുടങ്ങുന്ന വരികൾ ആലപിച്ച മകൻ നയൻസായിക്കാണ് ഹയർ സെക്കൻഡറി വിഭാഗം ലളിതഗാനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്.

പിലിക്കോട് സി കെ.എൻ.എസ്.ജി.എച്ച്.എസ്.എസിലെ പ്ലസ്‌ടു വിദ്യാർത്ഥിയാണ് നയൻ സായി. ശാസ്ത്രീയ സംഗീതത്തിലും ഒന്നാംസ്ഥാനം നയൻസായിക്കാണ്. തുടർച്ചയായി നാലാം വർഷമാണ് നയൻസായി ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. ഇത്തവണ നയൻ സായിയുടെ പിലിക്കോട് സ്കൂൾ ടീമിന് സംഘഗാനത്തിലും ഫസ്റ്റ് എ ഗ്രേഡുണ്ട്. രാജേഷ് രചിച്ച പഴമയിലെ ഗാനമിതിൽ പുതുമകൾ നിറയുന്നു എന്ന വരികൾചിട്ടപ്പെടുത്തി കൂട്ടുകാരെ പഠിപ്പിച്ചതും നയൻ സായി ആയിരുന്നു. നയൻ സായി, വൈഷ്ണവ് , അഭിനയ രമേശൻ,ഗായത്രി വിനയൻ, ഇഹ ലക്ഷ്മി,പൗർണ്ണമി, ഗൗരി പാർവ്വതി എന്നിവരടങ്ങുന്നസംഘമാണ് നേട്ടം കൈവരിച്ചത്. രാജേഷും ഭാര്യ പ്രജിലയും അടങ്ങുന്ന പാട്ടുകുടുംബത്തിലെ മൂത്തമകൻ മികച്ച ഗായകനായ നിരുപം സായി 'സി കേരള'യുടെ സരിഗമപ ഷോയിൽ പങ്കെടുത്തുകൊണ്ടിരിക്കുയാണ്. നയൻ സായി പ്ലസ്‌ടു ആയതിനാൽ ഈ വർഷത്തോടെ സ്കൂൾ കലോത്സവത്തിൽ നിന്ന് വിടപറയണമെന്നൊരു സങ്കടമുണ്ടെന്ന് ഗായികയായ അമ്മ പ്രജില പറയുന്നു.