തദ്ദേശോത്സവത്തിന്റെ ആരവങ്ങൾ ഒഴിഞ്ഞു,ഇനി കൗമാര കല മാമാങ്കം
തൃശൂർ: തദ്ദേശോത്സവത്തിന്റെ ആരവങ്ങൾ ഒഴിഞ്ഞു, ഇനി കൗമാര കലാമാമാങ്കത്തിന് തിരശീല ഉയരുന്നു. ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം. പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനം ഉൾപ്പെടെ 25 വേദികളിലായാണ് മത്സരങ്ങൾ. 14ന് രാവിലെ 10ന് തേക്കിൻക്കാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരിതെളിക്കും. ജനുവരി 18ന് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി നടൻ മോഹൻലാൽ പങ്കെടുക്കും. പാലസ് ഗ്രൗണ്ടിലാണ് മത്സരാർത്ഥികൾക്കും അതിഥികൾക്കുമായുള്ള ഭക്ഷണശാല. ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസിൽ രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഗവ. മോഡൽ ജി.വി.എച്ച്.എസ്.എസിലാണ് പ്രോഗ്രാം ഓഫീസ്.
239 ഇനങ്ങൾ
അഞ്ച് ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ. ഹൈസ്‌കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 105 ഇനങ്ങളും സംസ്‌കൃതോത്സവം, അറബിക് കലോത്സവം എന്നിവയിൽ 19 വീതം ഇനങ്ങളുമാണുള്ളത്.
വിധികർത്താക്കളിൽ ആശങ്ക
സ്‌കൂൾ കലോത്സവത്തിൽ വിധി നിർണയത്തെച്ചൊല്ലിയുള്ള ആക്ഷേപങ്ങൾ ഓരോ വർഷവും വർദ്ധിച്ചുവരികയാണ്. സമ്മാനം ലഭ്യമാക്കാൻ കോഴവാങ്ങുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ചില കലാദ്ധ്യാപകർ നിരീക്ഷണത്തിലാണ്. ഇക്കാര്യത്തിൽ ഇന്റലിജൻസിന്റെയും വിജിലൻസിന്റെയും കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറയുന്നു. ജില്ലാ കലോത്സവങ്ങളിൽ വ്യാപക അട്ടിമറി നടന്നതായി ആരോപണം ഉയർന്നിരുന്നു. തൃശൂരിൽ മാർഗംകളിക്ക് വിധി നിർണയിച്ചയാൾ ഓട്ടൻതുള്ളലിനും വിധികർത്താവായെന്ന പരാതിയുമുണ്ട്.
പന്തൽ നിർമ്മാണം സജീവം
തേക്കിൻക്കാട് മൈതാനിയിലെ പൂരം പ്രദർശനം നടക്കുന്ന സ്ഥലത്താണ് പ്രധാന വേദി. ഇവിടെ സ്റ്റേജിന്റെയും പന്തലിന്റെയും നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിന് പുറമേ തേക്കിൻക്കാട് മൈതാനത്തിന്റെ മറ്റിടങ്ങളിലും വേദി സജ്ജീകരിക്കും. ടൗൺഹാൾ റീജ്യണൽ തിയേറ്റർ, സഹിത്യ അക്കാഡമി ഉൾപ്പടെയുള്ളവ വേദികളാണ്.