'പോറ്റിയും കോൺഗ്രസ് നേതാക്കളും സോണിയാ ഗാന്ധിയെ കണ്ടത് എന്തിന്?'; വിശദാംശങ്ങള്‍ പുറത്തു വിടണമെന്ന് കെ സുരേന്ദ്രൻ

Friday 02 January 2026 4:48 PM IST

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രധാനപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം അടൂര്‍ പ്രകാശും ആന്റോ ആന്റണിയും സോണിയ ഗാന്ധിയെ കണ്ടതിന്റെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിടണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

സോണിയ ഗാന്ധിയോടൊപ്പം സ്വര്‍ണ്ണക്കൊള്ളയിലെ പ്രധാന കുറ്റവാളിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്വര്‍ണ്ണം വാങ്ങിയ വ്യാപാരിയും നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരിക്കുകയാണ്. ആരാണ് സോണിയാ ഗാന്ധിയ്ക്ക് പോറ്റിയെ പരിചയപ്പെടുത്തിയത്. കേരളത്തിലെ ഗവണ്‍മെന്റിനെ ഉപയോഗിച്ച് ദേവസ്വം മന്ത്രിയെയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ശബരി മലയിലെ വിലപിടിപ്പുള്ള പുരാവസ്തുക്കളും വിഗ്രഹങ്ങളും കവര്‍ന്നത് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില്‍ക്കാനാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും സുരേന്ദ്രന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശബരിമലയില്‍ നിന്ന് കടത്തിയിരിക്കുന്നത് അമൂല്യങ്ങളായ, വിലമതിക്കാനാവാത്ത പുരാവസ്തുക്കളും വിഗ്രഹങ്ങളുമാണ്.

വ്യവസായിയുടെ വെളിപ്പെടുത്തലും അന്വേഷണ സംഘത്തിന് കൊടുത്ത് മൊഴിയും പുറത്ത് വന്നതോടെ രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവും വാദങ്ങളില്‍ നിന്ന് പിന്നോട്ട് പോയിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ മലക്കംമറച്ചില്‍ സംശയം ബലപ്പെടുത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സോണിയ ഗാന്ധിയുടെ രക്തബന്ധത്തിലുള്ള ചില ആളുകള്‍ക്ക് ഇറ്റലിയില്‍ പുരാവസ്തുക്കളും വിഗ്രഹങ്ങളും വിറ്റഴിക്കുന്ന സ്ഥാപനങ്ങളുണ്ടെന്ന് നേരത്തെ തന്നെ സിബിഐക്ക് വ്യക്തമായിട്ടുണ്ട്. ഡല്‍ഹിയിലെ കോടതിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സിബിഐ അത് വ്യക്തമാക്കിയിട്ടുള്ളതാണ്. തമിഴ്‌നാട്ടിലെ പല പ്രമുഖ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ അമൂല്യവസ്തുക്കള്‍ കടത്താന്‍ ശ്രമം നടന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അന്താരാഷട്രമാര്‍ക്കറ്റിലേക്ക് ഈ വിഗ്രഹങ്ങള്‍ എത്തിക്കാനാണോ ആന്റോ ആന്റണിയുടെയും അടൂര്‍ പ്രകാശിന്റെയും മധ്യസ്ഥതയില്‍ ഇവര്‍ സോണിയ ഗാന്ധിയെ കണ്ടത് എന്ന സംശയം ബലപ്പെടുകയാണ്. സാധാരണ സ്വര്‍ണ്ണത്തിന്റെ വിലമാത്രമല്ല ഈ സ്വര്‍ണ്ണത്തിനും വിഗ്രഹങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ ലഭിക്കുന്നതിനാലാണ് ഇത്ര ആസൂത്രണമായ കൊള്ള നടത്തിയതെന്നാണ് തന്റെ വിദേശത്തുള്ള വ്യവസായി സുഹൃത്ത് പറഞ്ഞതെന്നാണ് മുന്‍ പ്രതിപക്ഷനേതാവ രമേശ് ചെന്നിത്തല പറഞ്ഞത്.

ഈ സംശയം തന്നയാണ് ഹൈക്കോടതി നേരത്തേ മുന്നോട്ടുവച്ചത്. വിഗ്രഹ പുരാവസ്തു കച്ചവടത്തിലേക്ക് ഇതിനെ നയിച്ചിട്ടുണ്ടോ എന്ന സംശയം എസ്‌ഐടിയ്ക്കുണ്ട്. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് രാജ്യാന്തര തലത്തിലുള്ള ഒരുമാനമുണ്ടെന്ന് ബോധ്യമാവുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന എസ്എടി അന്വേഷണം പ്രമുഖരായ പലരെയും രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കടകംപള്ളിയെ ചോദ്യം ചെയ്തതോടെ അന്വേഷണ സംഘത്തില്‍ മാറ്റം വരുത്തിയത് സര്‍ക്കാരിലെ ഉന്നതരിലേക്ക് എത്തുമെന്ന ഭയം കൊണ്ടാണ്. പൊലീസിലെ രണ്ട് പ്രമുഖ സിപിഎമ്മുകാരെ സംഘത്തില്‍ ഉള്‍പ്പെടുത്തി. അന്വേഷണ സംഘത്തില്‍ സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥരെ തിരുകിക്കയറ്റി അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ തലപ്പത്തേക്ക് അന്വേഷണം എത്തുമെന്ന് മനസിലാക്കി അന്വേഷണത്തെ അട്ടിമറിക്കാന്‍ പരിശ്രമിക്കുകയാണ്.

ഈ കേസില്‍ പത്മകുമാറിലേക്കും വാസുവിലേക്കും ദേവസ്വം ഭരണത്തിന്റെ തലപ്പത്തുള്ള മറ്റുള്ളവരിലേക്കും അന്വേഷണം എത്തിയപ്പോള്‍, ശങ്കര്‍ദാസിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോടതിയുടെ കര്‍ശന ഇടപെടല്‍ കൊണ്ടാണ് പലരേയും ചോദ്യം ചെയ്യാനും അറസ്റ്റു ചെയ്യാനും അന്വേഷണ സംഘം തയ്യാറയത്.

ഈ കേസില്‍ സിബിഐ അന്വേഷം വേണമെന്ന ബിജെപിയുടെ ആവശ്യം ശരിവയ്ക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണ്ണം കട്ടവനാരപ്പാ സഖാക്കളാണേ അയ്യപ്പാ, സ്വര്‍ണ്ണം വിറ്റത് ആര്‍ക്കപ്പാ കോണ്‍ഗ്രസിനാണേ അയ്യപ്പാ, ലാഭം കൊയ്തത് ആരൊക്കെ ഇൻഡ്യ മുന്നണി ഒറ്റയ്ക്ക് എന്ന് പാരഡി പാടേണ്ട അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങളെന്നും സുരേന്ദ്രന്‍ പറഞ്ഞു.