ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി; വിമാനത്തിലുണ്ടായിരുന്നത് 55പേർ, ഒഴിവായത് വൻ ദുരന്തം
കാഠ്‌മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ നിന്ന് 200 മീറ്റർ ദൂരേക്ക് തെന്നിമാറിയതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചു.
തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 9N-AMF, ATR 72-500 നമ്പർ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാനായി കാഠ്‌മണ്ഡുവിൽ നിന്ന് വിദഗ്ദ്ധ സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. വിമാനം തെന്നിമാറിയത് ഒരു അരുവിക്ക് സമീപത്തേക്കാണ്. സംഭവത്തിൽ വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.
മുമ്പ് പലതവണ നേപ്പാളിൽ വിമാനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 2024 ജൂലായിൽ, കാഠ്‌മണ്ഡുവിൽ നിന്ന് പറന്നുയർന്ന സൗര്യ എയർലൈൻസിന്റെ ഒരു ബോംബാർഡിയർ വിമാനം തകർന്നുവീണ് 18 പേരാണ് മരിച്ചത്. 2023 ജനുവരിയിൽ, യെതി എയർലൈൻസിന്റെ ഒരു ATR 72 പൊഖാറയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 68 യാത്രക്കാരും നാല് ക്രൂ അംഗങ്ങളും മരിച്ചിരുന്നു.