'ദിലീപിന് ഡേറ്റ് ലഭിക്കാതെ വന്നതോടെ ജയസൂര്യയുടെ തലവര മാറി, അയാൾക്ക് പണത്തോട് മാത്രമല്ല ആർത്തി'

Saturday 03 January 2026 11:51 AM IST

കഴിഞ്ഞ ദിവസങ്ങളിലാണ് നടൻ ജയസൂര്യയെയും ഭാര്യ സരിതയെയും സാമ്പത്തിക തട്ടുപ്പുക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. സേവ് ബോക്സ് ബ്രാൻഡിന്റെ അംബാസിഡറാണ് ജയസൂര്യ. ആപ്പുമായി ബന്ധപ്പെട്ട് 20 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയത്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് ജയസൂര്യയുടെ സിനിമാജീവിതത്തെക്കുറിച്ചും നേരിട്ട വിവാദങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്.

'ജയസൂര്യ ആദ്യമൊക്കെ വിവാദങ്ങളിൽപ്പെട്ടപ്പോൾ നമ്മൾ കരുതിയത് അദ്ദേഹത്തിന് സംഭവിച്ച എന്തെങ്കിലും അബദ്ധമായിരിക്കുമെന്നാണ്. എന്നാലൊരു തുടർക്കഥ പോലെ അദ്ദേഹം ഇത് ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ആർഭാടത്തോടെ ജീവിക്കാനുള്ള സമ്പത്ത് ജയസൂര്യ തന്റെ അഭിനയം കൊണ്ടുതന്നെ സ്വന്തമാക്കിയിട്ടുണ്ട്. എന്നിട്ടും തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സേവ് ബോക്‌സെന്ന തട്ടിപ്പുനിക്ഷേപ കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി. പാവങ്ങളിൽ നിന്ന് 20 കോടിയിലധികം രൂപയാണ് ഈ സംഘം തട്ടിയെടുത്തത്.

പല വിഷയങ്ങളിലും ആധികാരികമായി സംസാരിക്കുന്ന ജയസൂര്യ ഇതിൽ അറിയാതെ പെട്ടതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? സേവ് ബോക്സിന്റെ ഉടമയായ സ്വാതിക് ജയസൂര്യയുടെ അടുത്ത സുഹൃത്താണെന്നാണ് അറിയാൻ സാധിച്ചത്. ഏതുവിധത്തിലും പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയല്ലേ ഇതിൽ ചേർന്നത്. ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ കോടികൾ എത്തിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയതായി പറയപ്പെടുന്നു. പണത്തിനുമാത്രമല്ല ജയസൂര്യയ്ക്ക് ആർത്തി. അത് മണ്ണിനോടും പെണ്ണിനോടും ഉണ്ടെന്നാണ് നേരത്തെ അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

കൊച്ചിയിലെ ചിലവന്നൂരിലെ കായൽപുറംപോക്ക് കൈയേറി ജയസൂര്യയുടെ വീടിനോട് ചേർന്ന് ബോട്ടുജെട്ടിയും ചു​റ്റുമതിലും അനധികൃതമായി നിർമിച്ചു. ഇതിനെതിരെയുള്ള കേസ് 2013ൽ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. ഹേമാ കമ്മി​റ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഒരു നടി ജയസൂര്യയ്‌ക്കെതിരെ പീഡനപരാതിയുമായി രംഗത്തുവന്നു. സിനിമയിൽ ചെറിയവേഷങ്ങൾ ചെയ്ത് അഭിനയരംഗത്തേക്കെത്തിയ ആളാണ് ജയസൂര്യ. വിനയൻ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാട പയ്യൻ സിനിമയിൽ ദിലീപിന് ഡേ​റ്റ് ലഭിക്കാതെ വന്നതോടെയാണ് ജയസൂര്യ നായകനാകുന്നത്. അതോടെ അയാളുടെ തലവര മാറി'- ആലപ്പി അഷ്‌റഫ് പറഞ്ഞു.