കുരങ്ങിനെപ്പോലെ കരയാൻ അറിയാമോ? നിങ്ങൾക്കും നിയമസഭയിൽ ജോലി നേടാം

Saturday 03 January 2026 12:16 PM IST

ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ ജോലി ഒഴിവ്. മറ്റ് ജോലികളെ പോലെ പ്രായവും വിദ്യാഭ്യാസ യോഗ്യതയും ഇതിന് പ്രശ്‌നമില്ല. പക്ഷേ, ലങ്കൂ‌ർ കുരങ്ങുകളുടെ ശബ്‌ദത്തിൽ കരയാൻ അറിഞ്ഞിരിക്കണം. അതാണ് നിങ്ങളുടെ ജോലി. വ്യക്തമായി പറഞ്ഞാൽ, നിയമസഭാ വളപ്പിൽ സ്ഥിരം ശല്യക്കാരനായ കുരങ്ങന്മാരെ തുരത്തുക എന്നതാണ് ജോലി.

കുരങ്ങിന്റെ ശല്യം രൂക്ഷമായതോടെയാണ് ഇവയെ തുരത്താൻ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. ഇതിനായാണ് ലങ്കൂറിന്റെ ശബ്‌ദം അനുകരിക്കാൻ അറിയാവുന്നവരെ തേടുന്നത്. മുമ്പ് പാർലമെന്റിൽ ഉൾപ്പെടെ ശല്യമുണ്ടാക്കിയിരുന്ന നാടൻ വർഗത്തിലുള്ള കുരങ്ങന്മാരെ പേടിപ്പിച്ച് തുരത്താൻ പരിശീലകർക്കൊപ്പം ലങ്കൂറുകളെ നിയോഗിച്ചിരുന്നു.

പിന്നീട് മനുഷ്യാവകാശ പ്രവർത്തകരുടെ ഉൾപ്പെടെ പ്രതിഷേധം ഉയർന്നതോടെ ലങ്കൂറിന് പകരം അവയുടെ വേഷം ധരിച്ചവരെ നിർത്തി. ഇവർ പ്രത്യേക ശബ്‌ദമുണ്ടാക്കിയും വടി വീശിയുമാണ് കുരങ്ങന്മാരെ ഓടിക്കുന്നത്. ഇവയെ ഉപദ്രവിക്കരുതെന്ന് പ്രത്യേക നിർദേശമുണ്ട്. ദിവസവും എട്ട് മണിക്കൂറാണ് ജോലി. ശനിയാഴ്‌ച ദിവസവും ജോലിയുണ്ട്. നേരത്തേ കുരങ്ങന്മാരെ പേടിപ്പിക്കാൻ നിയമസഭാ വളപ്പിൽ ലങ്കൂറുകളുടെ കട്ടൗട്ടുകൾ വച്ചിരുന്നു. പക്ഷേ, കാര്യം മനസിലായ കുരങ്ങന്മാർ പിന്നീട് അതിന്റെ മുകളിൽ കയറി ഇരിക്കാൻ തുടങ്ങി.

2017ൽ നിയമസഭയിൽ ചർച്ച നടക്കുന്നതിനിടെ അകത്തേക്ക് കയറിയ കുരങ്ങൻ സഭാ നടപടികൾ ആകെ സ്‌തംഭിപ്പിച്ച ചരിത്രമുണ്ട്. നിയമസഭാ മന്ദിരത്തിന്റെ പരിസരത്തുള്ള കുരങ്ങന്മാർ ഓഫീസുകളിലും മറ്റും കയറിയിറങ്ങി ഭക്ഷണ വസ്‌തുക്കൾ ഉൾപ്പെടെ അപഹരിക്കുന്നതും പതിവാണ്. ആന്റിനകളും വയറുകളും സ്വിച്ച്‌‌ബോർഡും നശിപ്പിക്കും. കുരങ്ങന്മാരെ ഓടിക്കാൻ നിയോഗിച്ചിരുന്നവരുടെ കരാർ കഴിഞ്ഞെന്നും പുതിയ നിയമനത്തിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും ജീവനക്കാർ പറഞ്ഞു.