യുപിയിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് എറിഞ്ഞുകൊന്നു; എൻകൗണ്ടറിലൂടെ പ്രതികളെ പിടിച്ച് പൊലീസ്
ലക്‌നൗ: ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം എറിഞ്ഞുകൊന്നു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ ഇന്നലെ അർദ്ധരാത്രിയാണ് സംഭവം നടന്നത്. പീഡനശേഷം പ്രതികൾ കുട്ടിയെ ടെറസിനുമുകളിൽ നിന്ന് താഴേയ്ക്ക് എറിയുകയായിരുന്നു. പെൺകുട്ടിയെ ഗുരുതരവാസ്ഥയിൽ കണ്ടെത്തിയതായി വിവരം ലഭിച്ച പൊലീസ് സിക്കന്ദ്രാബാദിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്‌ടർമാർ അറിയിക്കുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. തങ്ങളുടെ വീട്ടിൽ വാടകക്കാരായി താമസിച്ചിരുന്ന രാജു, വീരു കശ്യപ് എന്നിവരാണ് പ്രതികളെന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു. മകൾ ടെറസിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും പിന്നീട് വീടിന് പുറകിലെ പാടത്തുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും പരാതിയിലുണ്ട്. രാജുവും വീരും കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിനുശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നും പിതാവ് സംശയം പ്രകടിപ്പിച്ചു.
തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ സീനിയർ പൊലീസ് സൂപ്രണ്ട് മൂന്ന് ടീമുകൾ രൂപീകരിച്ചു. അന്വേഷണത്തിൽ ഇദ്രിസിലെ നിർമ്മാണത്തിലിരിക്കുന്ന കോളനിയിലെ ഒരു സ്ഥലത്ത് പ്രതികൾ ഒളിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. സ്ഥലം വളഞ്ഞപ്പോൾ പ്രതികൾ വെടിയുതിർത്തുവെന്നും പൊലീസിന് തിരിച്ചടിക്കേണ്ടി വന്നുവെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിന്നാലെ കാലിന് വെടിവച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.