വേനലെത്തും മുൻപേ ജലസംഭരണികൾ വറ്റുന്നു
വാമനപുരം: വേനൽ കാലം എത്തും മുൻപേ ജലസംഭരണികളിലെയും നദികളിലെയും നീരൊഴുക്ക് കുറയുന്നു. കഴിഞ്ഞവർഷം ഫെബ്രുവരി മാർച്ച് മാസങ്ങളിലായിരുന്നു വരൾച്ചയെങ്കിൽ ഇപ്പോൾ ജനുവരി എത്തിയപ്പോഴേക്കും നദികളിലെയും പുഴകളിലേയും കിണറുകളിലെയും ജലം വറ്റിത്തുടങ്ങി. ഇങ്ങനെ പോയാൽ വാമനപുരം നദിയിലും ചിറ്റാറിലും ജലമൊഴുക്ക് കുറയുന്നതോടെ ഇരു നദികളെയും ആശ്രയിച്ചുള്ള ഒരു ഡസനിൽ ഏറെയുള്ള കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം നിലയ്ക്കും.
വാമനപുരം നദിയെ ആശ്രയിച്ച് ആനാക്കുടി, കാരേറ്റ്, കിളിമാനൂർ, നഗരൂർ, അയിലം,വക്കം,അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, ആറ്റിങ്ങൽ,കട്ടപ്പറമ്പ്, കിഴുവിലം തുടങ്ങിയ നിരവധി കുടിവെള്ള പദ്ധതികളാണ് നിലവിലുള്ളത്.
വേണ്ടത്ര തടയണകൾ നിർമ്മിച്ചിട്ടില്ല
വാമനപുരം നദിയിലും ചിറ്റാറിലും വേണ്ടത്ര തടയണകൾ നിർമ്മിക്കാത്തതിനാൽ വേനൽക്കാലത്ത് വെള്ളം സംഭരിച്ച് നിർത്തി ജലവിതരണം നടത്താൻ കഴിയാത്ത അവസ്ഥയാണ്.കരമന,അരുവിക്കര, നെയ്യാർ നദികളിൽ ഒരു ഡാം വച്ചെങ്കിലും ചിറയിൻകീഴ്,വർക്കല,നെടുമങ്ങാട് താലൂക്കുകൾ വെള്ളത്തിനായി ആശ്രയിക്കുന്ന വാമനപുരം നദിയിൽ ഒരു മിനി ഡാം പോലുമില്ല. ഒരു തടയണയെങ്കിലും നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
താത്‌കാലിക
തടയണ പ്രശ്നമാകുന്നു
വാമനപുരം നദിയിൽ പൂവൻപാറയിൽ തടയണയുണ്ടെങ്കിലും അത് കായലിലെ ഉപ്പുവെള്ളം കയറാതിരിക്കാൻ വേണ്ടിയുള്ളതാണ്. ഓരോ തവണയും വാട്ടർ അതോറിട്ടി തടയണയ്ക്കായി പ്രപ്പോസൽ വയ്ക്കുമെങ്കിലും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് നിരസിക്കും. താത്കാലിക തടയണ നിർമ്മിക്കാൻ അനുവദിക്കുകയും മഴക്കാലമാകുമ്പോൾ നീരൊഴുക്കിന് തടസ്സം ഉണ്ടാകാതിരിക്കാൻ പൊളിച്ചുമാറ്റാൻ ഉത്തരവ് ഇറക്കുകയുമാണ് പതിവെന്ന ആക്ഷേപമുണ്ട്.
ഇത്തരത്തിൽ താത്ക്കാലിക തടയണ നിർമ്മിക്കാൻ ലക്ഷങ്ങളാണ് ചെലവാക്കുന്നത്. സ്ഥിരമായി തടയണങ്ങൾ നിർമ്മിച്ചാൽ ജലക്ഷാമത്തിന് ഒരു പരിധിവരെ ആശ്വാസം ലഭിക്കുമെന്ന് നാട്ടുകാർ പറയുന്നു.
സമഗ്ര ശുദ്ധജല വിതരണ
പദ്ധതി മുടങ്ങുമെന്ന ആശങ്കയിൽ
കിളിമാനൂർ, പഴയ കുന്നുമ്മേൽ, മടവൂർ പഞ്ചായത്തുകൾക്കായി നടപ്പാക്കിയ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയും ജലക്ഷാമത്തെ തുടർന്ന് തടസ്സപ്പെടുന്ന അവസ്ഥയിലാണ്. കാരേറ്റ് വാമനപുരം നദിയിൽ നിന്നാണ് ഈ പദ്ധതിയിലേക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത്. എന്നാൽ നദിയിലെ ഒഴുക്ക് നിലയ്ക്കുന്നതോടെ സമീപഭാവിയിൽ പദ്ധതി പ്രവർത്തനം മുടങ്ങാൻ ഇടയുണ്ട്.