മുടിയുടെ എല്ലാ പ്രശ്‌നങ്ങളും മാറ്റിത്തരുന്ന 'മുടി ദൈവം'; വിദേശത്തുനിന്നടക്കം ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ

Tuesday 06 January 2026 12:08 PM IST

ദീർഘായുസിനും വിവാഹത്തിനും പ്രണയത്തിനും രോഗശാന്തിക്കായുമെല്ലാം ആരാധനാലയങ്ങൾ സന്ദ‌ർശിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ മുടിക്കായി ഒരു ആരാധനാലയത്തിലേയ്ക്ക് പോകുന്നവരുടെ എണ്ണം കൂടുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലടക്കം നി‌റയുന്നത്. ജപ്പാനിലെ ക്യോട്ടോ നഗരത്തിൽ നിന്നകലെയായി സ്ഥിതി ചെയ്യുന്ന അരാഷിയാമ മുളങ്കാട്ടിലായി ഒരു ദേവാലയമുണ്ട്. മികാമി എന്ന് പേരുള്ള ഈ ദേവാലയത്തിലേയ്ക്ക് പറക്കുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നതായാണ് വാർത്തകൾ.

മുടിക്കായി മാത്രമുള്ള ലോകത്തിലെ ഏക ദേവാലയമാണിത്. മുടി കൊഴിച്ചിൽ, മുടി വളർച്ച, മുടിയുടെ ആരോഗ്യം എന്നിങ്ങനെ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഇവിടെ പരിഹാരമുണ്ടെന്നാണ് വിശ്വാസം. ഇവിടെത്തെ പ്രാർത്ഥനാ രീതികളും വ്യത്യസ്തമാണ്. ഇവിടെ നിന്ന് ഒരു പ്രാർത്ഥനാക്കവർ വാങ്ങണം. ശേഷം ആരാധനാലയത്തിലെ പുരോഹിതൻ ഇവിടെയെത്തുന്നവരുടെ മുടിക്കഷ്ണം മുറിച്ച് കവറിലിടുന്നു. ദേവാലയത്തിലെ പ്രതിഷ്ഠയായ കാമിയെന്ന മസായുകി ഫുജിവാരയോട് പ്രാർത്ഥിച്ചിട്ടുവേണം കവർ പുരോഹിതനെ ഏൽപ്പിക്കാൻ.

ജപ്പാനിലെ ആദ്യത്തെ ഹെയർഡ്രെസറായ ഫുജിവാര ഉനെമെനോസുകെ മസയുകിക്ക് സമർപ്പിച്ചിരിക്കുന്നതാണ് മിക്കാമി ദേവാലയം. കാമാകുര കാലഘട്ടത്തിൽ തന്റെ കുടുംബത്തെ പോറ്റുന്നതിനായാണ് അദ്ദേഹം മുടി മുറിക്കാനും സ്റ്റൈൽ ചെയ്യാനും തുടങ്ങിയത്. അദ്ദേമാണ് ഹെയർഡ്രെസർ എന്ന തൊഴിലിന് ജപ്പാനിൽ അടിത്തറ പാകിയതെന്നാണ് ഐതിഹ്യം. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ജപ്പാനിലുടനീളമുള്ള ബാർബർമാരും സലൂണുകളും അദ്ദേഹത്തിന്റെ മരണദിനം അടയാളപ്പെടുത്തിക്കൊണ്ട് എല്ലാ മാസവും 17ാം തീയതി കടകൾ അടച്ചിടാറുണ്ട്.