വേഴപ്ര - എടത്വ റോഡിൽ പൊടിശല്യം രൂക്ഷം

Wednesday 07 January 2026 12:08 AM IST

കുട്ടനാട്: ആറ് കോടിയോളം രൂപമുടക്കി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നവീകരണ ജോലികൾ ആരംഭിച്ച വേഴപ്ര - എടത്വ റോഡിൽ വേനൽ കടുത്തതോടെ പൊടിശല്യം രൂക്ഷമായി. വേഴപ്ര മുതൽ കൊടുപ്പുന്ന ജംഗ്ക്ഷൻ വരെയുള്ള ഭാഗത്താണ് പ്രശ്‌നം ഗുരുതരമായത്. നവീകരണ ജോലികൾക്കിടെ ഉയരുന്ന പൊടി ശല്യം ഒഴിവാക്കാൻ രാവിലെയും വൈകിട്ടും റോഡ് നനയ്ക്കണമെന്ന നിർദ്ദേശം

പൊതുമരാമത്ത് വകുപ്പ് അധികൃതർ അവഗണിച്ചതാണ് പ്രശ്നം ഇത്രമേൽ രൂക്ഷമാകാൻ കാരണം.

കഴിഞ്ഞ മേയിലാണ് റോഡിന്റെ നവീകരണം തുടങ്ങിത്. ജെ.സി.ബി ഉപയോഗിച്ച് റോഡ് വെട്ടിപ്പൊളിച്ചിട്ട ശേഷം ഉയർത്തി നിർമ്മിക്കുന്നതിന്റെ ഭാഗമായി ഗ്രാവലും മറ്റും നിറച്ചെങ്കിലും തൊട്ടടുത്ത മാസം കാറ്റും മഴയും വെള്ളപ്പൊക്കവും കാരണം റോഡ് കുളമായി. ഇതോടെ നിർമ്മാണ ജോലികൾ നിർത്തിവയ്ക്കേണ്ടിവന്നു. അടുത്തിടെയാണ് ജോലി പുനരാരംഭിച്ചത്.

ശ്വാസംമുട്ടി നാട്ടുകാർ

# ആഴ്ചകളായി ശുദ്ധവായു ശ്വസിക്കാനാകതെ വന്നതോടെ പ്രദേശവാസികൾ,​ സ്ക്കൂൾ വിദ്യാർത്ഥികൾ,​ ഇരുചക്രയാത്രക്കാ‌ർ,​ കാൽനടയാത്രക്കാർ തുടങ്ങിയവരെല്ലാം

ശ്വാസം മുട്ടലും ചുമയും കാരണം വലയുകയാണ്

# കനത്ത ചൂടിന് പുറമേ,​ തുടർച്ചയായി വലിയ വാഹനങ്ങൾ ഉൾപ്പടെയുള്ളവ റോഡിലൂടെ ചീറിപ്പായാനും തുടങ്ങിയതോടെയാണ് പൊടിശല്യം കഠിനമായത്.

പൊടിശല്യം കാരണം സ്ഥാപനങ്ങൾ തുറക്കുവാൻ പോലും കഴിയാത്ത സ്ഥിതിയാണ്

# വേഴപ്ര കുരിശടി മുതൽ പഴുതി പാലം വരെ തൊള്ളായിരം പാടശേഖരത്തിന് നടുവിലൂടെ കടന്നുപോകുന്ന റോഡിന്റെ ഈ ഭാഗത്ത് ഒരിക്കൽ പോലും വെള്ളമൊഴിക്കാൻ അധികൃതർ തയ്യാറായിട്ടില്ല

# പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ രാമങ്കരിയിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ