ആൾക്കൂട്ട ആക്രമണം ഭയന്ന് കനാലിൽ ചാടി: ബംഗ്ലാദേശിൽ ഹിന്ദു യുവാവിന് ദാരുണാന്ത്യം

Thursday 08 January 2026 7:14 AM IST

ധാക്ക: ബംഗ്ലാദേശിൽ മത ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം തുടരുന്നതിനിടെ,ഒരു ഹിന്ദു യുവാവിന് കൂടി ദാരുണാന്ത്യം. ആക്രമിക്കാൻ പിന്നാലെയെത്തിയ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപെടാൻ കനാലിലേക്ക് ചാടിയ യുവാവ് മരിച്ചു. മിഥുൻ സർക്കാരിനാണ് (25) ദാരുണാന്ത്യം. ഞായറാഴ്ച നാവോഗാവിലായിരുന്നു സംഭവം. ചൊവ്വാഴ്ചയാണ് മിഥുന്റെ മൃതദേഹം കണ്ടെത്തിയത്. മോഷണക്കുറ്റം ആരോപിച്ചാണ് ആളുകൾ മിഥുനെ ആക്രമിച്ചതെന്ന് പറയുന്നു. രാജ്യത്ത് മൂന്നാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന ഏഴാമത്തെ ഹിന്ദുവാണിത്. ക്രിസ്മസിന് ശേഷം സത്ഖിര ജില്ലയിൽ ക്രിസ്ത്യൻ വിഭാഗക്കാർക്കെതിരെ നാല് ആൾക്കൂട്ട ആക്രമണങ്ങളുമുണ്ടായി.

അതേസമയം, ന്യൂനപക്ഷ ആക്രമണങ്ങൾക്ക് നേരെ സർക്കാരും പൊലീസും കണ്ണടയ്ക്കുകയാണെന്ന ആരോപണം ശക്തമായി. കൊല്ലപ്പെട്ടവർക്ക് ക്രിമിനൽ ബന്ധമുണ്ടെന്ന് പറഞ്ഞും സംഭവങ്ങളെ വ്യക്തിപരമായ തർക്കങ്ങളെന്ന് കാട്ടിയും പൊലീസ് നിസാരവത്കരിക്കുന്നെന്നും ആക്ഷേപമുണ്ട്. 2024 ആഗസ്റ്റിൽ ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനം മുതൽ തുടങ്ങിയതാണ് ന്യൂനപക്ഷ ആക്രമണങ്ങൾ. ഇതുവരെ 293 ന്യൂനപക്ഷ വിഭാഗക്കാർ രാജ്യത്ത് കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. മുഹമ്മദ് യൂനുസ് തലവനായുള്ള ഇടക്കാല സർക്കാർ തീവ്രവാദ സംഘടനകളെ പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുവദിച്ചിരിക്കുകയാണെന്ന് ഷെയ്ഖ് ഹസീന കുറ്റപ്പെടുത്തി.