ക്ഷീര സംഗമത്തിൽ പ്രതീക്ഷയർപ്പിച്ച് ക്ഷീര കർഷകർ

Saturday 10 January 2026 12:12 AM IST

കല്ലറ: തിരഞ്ഞെടുപ്പിന് ശേഷം പാൽ വില കൂട്ടുമെന്ന മന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായതോടെ നിരാശയിൽ ക്ഷീരകർഷകർ. ക്ഷീര സംഗമത്തിലെങ്കിലും പാൽ വില വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അവർ. ഈ മാസം 18 മുതൽ 20 വരെ മന്ത്രിയുടെ സ്വന്തം നാടായ കൊല്ലത്താണ് ക്ഷീരസംഗമം നടക്കുന്നത്. ക്ഷീരമേഖലയിൽ പിടിച്ചുനിൽക്കാനുള്ള അവസാന കച്ചിത്തുരുമ്പാണ് വിലവർദ്ധന. ഇതിനോടകം നിരവധിപ്പേരാണ് പശുവള‌ർത്തൽ ഉപേക്ഷിച്ചത്. 2022 ഡിസംബറിലാണ് മിൽമ പാലിന് 6 രൂപ വർദ്ധിപ്പിച്ചിരുന്നു.നിലവിൽ 10രൂപ കൂട്ടിയാൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയൂവെന്ന് കർഷകർ പറയുന്നു.അനുവദനീയമായ നിലയിൽ കൊഴുപ്പില്ലെന്ന ന്യായം നിരത്തി കർഷകർ സംഘങ്ങളിലേക്ക് നൽകുന്ന പാലിന് വിലകുറച്ചാണ് നൽകുന്നത്.എന്നാൽ ഇതേപാൽ ഉയർന്ന വിലയ്ക്ക് പുറത്ത് വില്പന നടത്തും.

താങ്ങാനാവാത്ത കാലിത്തീറ്റ വില

കാലിത്തീറ്റ സബ്‌സിഡി കുറച്ചതും ക്ഷീരകർഷകരെ ബുദ്ധിമുട്ടിക്കുന്നു. 50 കിലോ വരുന്ന ഒരു കിലോ കാലിത്തീറ്റയുടെ വില 1500 ന് മുകളിലാണ്. മരുന്നും,കാത്സ്യവുമില്ലാതെ കന്നുകാലി വളർത്തൽ സാദ്ധ്യമല്ല.കാലാവസ്ഥാ വ്യതിയാനം കാരണം പശുക്കളെ രോഗങ്ങളും അലട്ടുന്നുണ്ട്.ഒന്നും രണ്ടും പശുക്കളെ വളർത്തി പാൽ വിൽക്കുന്നവരുടെ എണ്ണവും ക്രമാതീതമായി കുറഞ്ഞു.നല്ലയിനം കന്നുകാലികളെ കിട്ടാനില്ലാത്തതും തിരിച്ചടിയാണ്

പ്രതിമാസം മരുന്നിന് മാത്രം 5000- 10000

മിൽമയിൽ പാൽ നൽകിയാൽ 45 - 49 രൂപയാണ് ലഭിക്കുക

മിൽമ ഇത് പായ്ക്കറ്റിലാക്കി വിൽക്കുന്നത് 56 രൂപയ്ക്ക്

സൊസൈറ്റികളിൽ വിൽക്കുന്നത് 60 രൂപയ്ക്ക്

പൊതുവിപണിയിൽ പാൽ വില 59- 60

പ്രതികരണം - 'നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് കർഷകർ പിടിച്ചുനിൽക്കുന്നത്. ഉത്പാദനച്ചെലവ് വർദ്ധിച്ചതോടെ ക്ഷീരമേഖലയെ പിടിച്ചുനിറുത്താൻ സർക്കാർ നടപടി ഉണ്ടാകണം - ഡി. രാജേഷ് സംഘം പ്രസിഡന്റ്