സംസ്ഥാന സ്‌കൂൾ കലോത്സവം: നഗരി പൂർണസജ്ജം..! ഇനി വരവേൽപ്പ്
തൃശൂർ: കൗമാര കലാമേളയെ വരവേൽക്കാൻ സാംസ്‌കാരിക നഗരി ഒരുങ്ങി. രണ്ടുനാൾക്കപ്പുറം നടക്കുന്ന കലോത്സവത്തിനായുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷും കളക്ടർ അർജുൻ പാണ്ഡ്യനും മേയർ നിജി ജസ്റ്റിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം വിലയിരുത്തി. വേദികളുടെയും പന്തലുകളുടെയും നിർമ്മാണം പൂർത്തിയായി വരികയാണെന്നും സുരക്ഷ ഉറപ്പാക്കാൻ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രധാന വേദികളിലെ ദീപാലങ്കാരം, ശബ്ദസംവിധാനം, ഇലക്ട്രിക്കൽ പരിശോധനകൾ എന്നിവ പൂർത്തിയായെന്നും അറിയിച്ചു.
കലോത്സവത്തിന് എത്തുന്നവർക്ക് രുചികരമായ ഭക്ഷണം നൽകുന്നതിനുള്ള മെനുവും തയ്യാറാക്കി. ഭക്ഷണ വിതരണത്തിനുള്ള കൂപ്പണുകളും വിതരണ സംവിധാനവും സജ്ജമാക്കി. താമസ സൗകര്യം ഒരുക്കുന്ന സ്‌കൂളുകളിൽ വെളിച്ചം, കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉറപ്പുവരുത്തിയെന്ന് മേയർ അറിയിച്ചു. കലോത്സവത്തിന് ആവശ്യമായ കുടിവെള്ളം ടാങ്കറുകളിൽ എത്തിച്ചുനൽകുമെന്നും അവർ പറഞ്ഞു.
ഇത് ഉത്തരവാദിത്വ കലോത്സവം: മന്ത്രി
തൃശൂർ: ചിപ്‌സ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ്, ടെട്രാപാക്ക് ജ്യൂസുകൾ തുടങ്ങിയവ കലോത്സവ നഗരിയിൽ അനുവദിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. മിനറൽ വാട്ടർ കുപ്പികളും അനുവദിക്കില്ല. പ്രവേശന കവാടങ്ങളിൽ പരിശോധനയുണ്ടാകും. പ്ലാസ്റ്റിക് കവറുകളോ കുപ്പികളോ കൊണ്ടുവന്നാൽ 10 രൂപയുടെ സ്റ്റിക്കർ പതിക്കും. 10 രൂപ തിരികെ ലഭിക്കണമെങ്കിൽ മടങ്ങുമ്പോൾ ഈ സാധനം കാണിക്കണം. ബുദ്ധിമുട്ട് ഒഴിവാക്കാൻ സ്റ്റീൽ പാത്രങ്ങളോ ടിഫിൻ ബോക്‌സുകളോ കരുതണം. 'ഉത്തരവാദിത്വ കലോത്സവം' എന്ന ആശയത്തിലൂന്നിയാണ് ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുക. പ്രത്യേക പെരുമാറ്റച്ചട്ടപ്രകാരം ഉത്തരവാദിത്വമുള്ള ഉപഭോഗം, ഭക്ഷണശീലം, മത്സരം എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
നാരങ്ങാമിഠായി
കലോത്സവത്തിന് ശേഷം, കുട്ടികളിൽ മൂല്യങ്ങളും വ്യക്തിഗത കഴിവുകളും വളർത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് രണ്ട് പുതിയ കാമ്പയിനുകൾക്ക് തുടക്കം കുറിക്കും. നാരങ്ങാമിഠായി എന്ന പേരിൽ കുട്ടികളുടെ 'കളിക്കാനുള്ള അവകാശം' സംരക്ഷിക്കുന്ന പദ്ധതിയാണിത്. എല്ലാ കുട്ടികളും ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നിർബന്ധമായും കളിച്ചിരിക്കണം. കുട്ടികൾക്ക് കൂട്ടുകൂടി ഇഷ്ടമുള്ള കളികളിൽ ഏർപ്പെടാനുള്ള അവസരം കൂടിയാകുമിത്.
വിഷയാധിഷ്ഠിത ആഴ്ചകൾ:
അടുത്ത 6 ആഴ്ചകളിൽ ഓരോ ആശയങ്ങൾ മുൻനിറുത്തി വിദ്യാലയങ്ങളിൽ പ്രത്യേക ആഴ്ചകൾ ആചരിക്കും. ഇത് സംബന്ധിച്ച സർക്കുലർ തിങ്കളാഴ്ച സ്‌കൂളുകളിലെത്തും.
1. ശകാരിക്കാത്ത വാരം, 2. അഭിനന്ദന വാരം, 3. ഡിജിറ്റൽ അടിമത്വം ഉപേക്ഷിക്കൽ വാരം, 4. നന്ദി പ്രകടന വാരം, 5. ക്ഷമാപണ വാരം, 6. സ്‌നേഹവാരം.